ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചു. ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണലാണ് (ഐടിഎടി) അക്കൗണ്ടുകള്‍ പുനസ്ഥാപിച്ച് നല്‍കിയത്.
അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് ട്രഷറര്‍ വാര്‍ത്താസമ്മേളനം നടത്തി മിനിറ്റുകള്‍ക്കകമാണ് ഐടിഎടിയുടെ നടപടി. വലിയ തോതിലുള്ള പ്രതിഷേധം മുന്നില്‍ കണ്ടാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച തീരുമാനം പിന്‍വലിച്ചതെന്നറിയുന്നു. മാത്രമല്ല, കോണ്‍ഗ്രസ് നിയമ നടപടിക്ക് ഒരുങ്ങുകയും ചെയ്തിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പാര്‍ട്ടിക്ക് നേരെയുണ്ടായ പ്രതികാര നടപടിയാണിതെന്നും ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നുമായി 210 കോടി രൂപ തിരിച്ചു പിടിക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യമെന്ന് ഇതു സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അജയ് മാക്കന്‍ വ്യക്തമാക്കി.
അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനെ കുറിച്ച് ഇന്നലെയാണ് വിവരം ലഭിച്ചതെന്ന് പാര്‍ട്ടി അഭിഭാഷകന്‍ വിവേക് തന്‍ക പറഞ്ഞു. ഒറ്റ പാന്‍ നമ്പറിലുള്ള നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബില്ലുകളും ചെക്കുകളും മാറാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അജയ് മാക്കന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26