മൂസ്ലീം ലീഗുമായി അഞ്ച് മണ്ഡലങ്ങള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം കൂടുല്‍ സീറ്റുകളില്‍ യുഡിഎഫ് വിജയം

മൂസ്ലീം ലീഗുമായി അഞ്ച് മണ്ഡലങ്ങള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം കൂടുല്‍ സീറ്റുകളില്‍ യുഡിഎഫ് വിജയം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് മുസ്ലീം ലീഗുമായി ചില നീക്കുപോക്കിന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് ഇരു പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആലോചന നടന്നതായാണ് വിവരം.

മുസ്ലീം ലീഗിന്റെ കൈവശമുള്ള കളമശേരി, ഗുരുവായൂര്‍, പൂനലൂര്‍, അഴീക്കോട്, തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് കൈമാറുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍. കളമശേരിക്ക് പകരം മുസ്ലീം ലീഗിന് കൊച്ചി നല്‍കിയേക്കും.

കെ.ടി ജലീല്‍ തുടര്‍ച്ചയായി ജയിക്കുന്ന കോണ്‍ഗ്രസിന്റെ കൈവശമുള്ള തവനൂര്‍ ലീഗിന് നല്‍കിയേക്കും. ഗുരുവായൂര്‍ സീറ്റ് പകരം ആവശ്യപ്പെടും. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മേല്‍ക്കൈ നേടിയിരുന്നു.

പുനലൂരും ഇരവിപുരവുമായി വച്ചു മാറാനുള്ള സാധ്യതയുമുണ്ട്. മുസ്ലീം ലീഗ് അഴീക്കോടിന് പകരം കണ്ണൂര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, റിജില്‍ മാക്കുറ്റിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനാല്‍ അതിന് സാധ്യത കുറവാണ്.

തിരുവമ്പാടി കോണ്‍ഗ്രസിന് ലഭിച്ചാല്‍ പകരം ബേപ്പൂരോ നാദാപുരമോ ലീഗിന് നല്‍കിയേക്കും. സീറ്റുകള്‍ വച്ചുമാറുന്നത് കോണ്‍ഗ്രസിനും ലീഗിനും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കളമശേരി കോണ്‍ഗ്രസിന് നല്‍കുന്നതിലൂടെ കൈവിട്ട ഹിന്ദുവോട്ടുകള്‍ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും മുസ്ലീം സാന്നിധ്യം കൂടുതലുള്ള കൊച്ചി ലീഗിന് അനുകൂലമാകുമെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍.

കേരള കോണ്‍ഗ്രസ് ജോസഫിന്റെ കൈവശമുള്ള ഏറ്റുമാനൂരില്‍ കോണ്‍ഗ്രസും പകരം അവര്‍ക്ക് പൂഞ്ഞാര്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. കുട്ടനാട് മണ്ഡലവും പരിഗണിക്കുന്നു. കളമശേരിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇതിനകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

എന്നാല്‍ ഈ സീറ്റില്‍ ലീഗ് തന്നെ നല്‍കുകയാണെങ്കില്‍ ഷിയാസിനെ ആലുവയില്‍ പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ മൂന്ന് തവണ എംഎല്‍എയായ അന്‍വര്‍ സാദത്തിന് സീറ്റ് ലഭിക്കില്ല. പ്രതിപക്ഷ നേതാവിന്റെ അടുത്ത വിശ്വസ്തനെന്നതും ഷിയാസിന് അനുകൂലമാണ്.

കോണ്‍ഗ്രസ് കൊച്ചി സീറ്റ് ഒഴിഞ്ഞുകൊടുത്താല്‍, മുതിര്‍ന്ന നേതാവ് ഇബ്രാഹിം കുഞ്ഞോ, അഡ്വ. മുഹമ്മദ് ഷായോ ലീഗ് സ്ഥാനാര്‍ത്ഥിയായേക്കും. മുനമ്പം വഖഫ് വിഷയത്തില്‍ ലത്തീന്‍ സഭാ മേലധികാരികളുമായി ചര്‍ച്ച നടത്താന്‍ ലീഗ് നേതാക്കളെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുഹമ്മദ് ഷായ്ക്ക് സഭയുമായി അടുത്ത ബന്ധമുണ്ട്.

എന്നാല്‍ സീറ്റുകള്‍ കൈമാറുന്നത് സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ എന്ന് ഇരു പാര്‍ട്ടികളുടെയും നേതൃത്വം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.