തുടർച്ചയായ വന്യമൃഗ ശല്യംമൂലം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന വനംവകുപ്പിനോട്‌ വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടണം: കെ. സി. വൈ. എം മാനന്തവാടി രൂപത

തുടർച്ചയായ വന്യമൃഗ ശല്യംമൂലം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന വനംവകുപ്പിനോട്‌ വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടണം: കെ. സി. വൈ. എം മാനന്തവാടി രൂപത

മാനന്തവാടി: വിദ്യാർത്ഥികളുടെ സുഗമമായ സ്കൂൾയാത്രക്ക് തടസ്സം നിൽക്കുന്ന തരത്തിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം അതിരൂക്ഷമായ സാഹചര്യമാണ് വയനാട്ടിൽ നിലവിലുള്ളത്. വനംവകുപ്പിന്റെ അനാസ്തമൂലം വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി സ്വൈര്യ വിഹാരം നടത്തുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടേണ്ടിവരികയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് വളരെ ആശങ്കജനകമായ കാര്യമാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് വനംവകുപ്പിനോട് വിശദീകരണം ചോദിക്കണമെന്നും ഉടൻ തന്നെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ആവശ്യപ്പെട്ടു.

അടുത്തമാസം മുതൽ പത്താം ക്ലാസ്സ്, പ്ലസ് ടു പൊതു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ വന്യമൃഗശല്യത്തിന്റെ പേരിൽ സ്കൂളുകൾക്ക് അവധി കൊടുക്കുന്നത് വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ മലയോര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മാനന്തവാടി, പുൽപ്പള്ളി, ബത്തേരി, മുള്ളൻകൊല്ലി, പയ്യംപള്ളി, കൊട്ടിയൂർ എന്നിവിടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യം ജനങ്ങളിൽ ആശങ്കയും ഭീതിയും ഉണ്ടാക്കിയിട്ടുണ്ട്.

ജനവാസ മേഖലയിൽ കടുവ യഥേഷ്ടം വിഹരിക്കുന്നതും, അതേ സമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികാരികളും തെല്ലും കൂസലില്ലാതെ ഇത്തരം സംഭവങ്ങളെ നിസാരവൽക്കരിക്കുന്നതും സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രൂപതാ പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു. 

ഈ സാഹചര്യം തുടർന്നാൽ വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ആശങ്കയെ പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത മുന്നോട്ട് വന്നിരിക്കുന്നത്.

രൂപതാ വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ് , ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച് എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.