'ന്യായീകരിക്കാനാവില്ല'; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് വൈറ്റ് ഹൗസ്

'ന്യായീകരിക്കാനാവില്ല'; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളോട് പ്രതികരിച്ച് വൈറ്റ് ഹൗസ്. വംശം, ലിംഗഭേദം അല്ലെങ്കില്‍ മറ്റേതെങ്കിലും ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും യുഎസില്‍ ഇത് അസ്വീകാര്യമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുകയാണെന്ന് ജോണ്‍ കിര്‍ബി അവകാശപ്പെട്ടു. .

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പ്രസ്താവന. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. ജനുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ വിവേക് സെയ്‌നിയെ മയക്കുമരുന്നിന് അടിമയായ പ്രതിയാണ് കൊലപ്പെടുത്തിയത്. ജോര്‍ജിയയിലെ ലിത്തോണിയയിലായിരുന്നു സംഭവം. ഇന്ത്യാന വെസ്ലിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സയ്യിദ് മസാഹിര്‍ അലി ഫെബ്രുവരിയില്‍ ആക്രമിക്കപ്പെട്ടു. അകുല്‍ ധവാന്‍, നീല്‍ ആചാര്യ എന്നീ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയതും ജനുവരിയിലാണ്. സിന്‍സിനാറ്റിയിലെ ലിന്‍ഡ്‌നര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡിയെ ഈ മാസമാണ് ഒഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യത്യസ്ത സംഭവങ്ങളിലായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ അസ്വസ്ഥനാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിന്‍ ഭൂട്ടോറിയ പറഞ്ഞു. അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.