ചന്ദ്രനരികെ 'ഒഡീഷ്യസ്'; അമേരിക്കന്‍ സ്വകാര്യ കമ്പനിയുടെ പേടകം ഇന്ന് ദക്ഷിണ ധ്രുവത്തിലിറങ്ങും

ചന്ദ്രനരികെ 'ഒഡീഷ്യസ്'; അമേരിക്കന്‍ സ്വകാര്യ കമ്പനിയുടെ പേടകം ഇന്ന് ദക്ഷിണ ധ്രുവത്തിലിറങ്ങും

ഹൂസ്റ്റണ്‍: ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസിന്റെ' ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്. വൈകിട്ട് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ചന്ദ്രനില്‍ നിന്ന് 94 കിലോമീറ്റര്‍ അകലെയാണ് പേടകം.

ബുധനാഴ്ച രാത്രിയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം 'ഒഡീഷ്യസ്' കൈവരിക്കും. ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 പേടകവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് സോഫ്റ്റ് ലാന്‍ഡിങ് ചെയ്തത്.

നാസയും ഇന്റ്യൂറ്റീവ് മിഷീന്‍സ് കമ്പനിയും ചേര്‍ന്നുള്ള ചാന്ദ്രാ ദൗത്യമാണിത്. ഫെബ്രുവരി 15ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിലാണ് 'ഒഡീഷ്യസ്' പേടകം വിക്ഷേപിച്ചത്.

ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി ആറ് പേലോഡുകളാണ് പേടകത്തിലുള്ളത്. ഒഡീഷ്യസിന്റെ രണ്ട് ദൗത്യങ്ങള്‍ കൂടി 2024ല്‍ നടക്കും. അതിനുള്ള പേടകങ്ങള്‍ക്ക് സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങാനുള്ള വഴികാട്ടുകയാണ് ഒഡീഷ്യസ്.

ചാന്ദ്രദൗത്യത്തിനായി 2019ല്‍ ഒമ്പത് സ്വകാര്യ കമ്പനികളുമായാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കരാര്‍ ഒപ്പിട്ടത്. ഇതിലൊന്നാണ് ഇന്റ്യൂറ്റീവ് മിഷീന്‍സ്. ജനുവരിയില്‍ അസ്‌ട്രോബോട്ടിക് ടെക്‌നോളജി എന്ന കമ്പനിയുമായി ചേര്‍ന്ന് നാസ നടത്തിയ പെരിഗ്രീന്‍ ചാന്ദ്ര ദൗത്യം പരാജയപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.