വീണ്ടും കാട്ടാന ജീവനെടുത്ത സംഭവം: മൂന്നാറില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു; പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസും

വീണ്ടും കാട്ടാന ജീവനെടുത്ത സംഭവം: മൂന്നാറില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു; പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസും

മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഒട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍. കെഡിഎച്ച് വില്ലേജ് പരിധിയില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മൂന്നാറില്‍ ഇന്ന് റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസും ആസൂത്രണം ചെയ്തിട്ടുണ്ട്.

കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷന്‍ സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30 ഓടെയായിരുന്നു സംഭവം. മണിയാണ് ഒട്ടോ ഓടിച്ചിരുന്നത്. മണി ഉള്‍പ്പെടെ അഞ്ച് പേരാണ് ഒട്ടോയില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ എസക്കി രാജ(45), റെജിന(39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

എസക്കി രാജയുടെ മകളുടെ സ്‌കൂള്‍ ആനിവേഴ്‌സറി കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. ഒട്ടോ കുത്തി മറിച്ചിട്ട ഒറ്റയാന്‍ വാഹനത്തില്‍ നിന്ന് തെറിച്ചു വീണ മണിയെ തുമ്പി കൈയില്‍ എടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതോടെ രണ്ട് മാസത്തിനിടെ മൂന്നാര്‍ മേഖലയില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.