സിപിഎം സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനമായി; സ്വതന്ത്രരടക്കം 15 പേരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

സിപിഎം സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനമായി; സ്വതന്ത്രരടക്കം 15 പേരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുന്‍പ് പുറത്തു വന്ന പട്ടികയില്‍ നിന്ന് ആര്‍ക്കും മാറ്റമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യത മാത്രം നോക്കിയാല്‍ മതിയെന്ന പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതോടെയാണ് മുന്‍നിര നേതാക്കള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിച്ചത്. സ്വതന്ത്രരടക്കം 15 പേരും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും.

ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എംപി, മൂന്ന് എംഎല്‍എമാര്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നിലേക്ക് ചുരുങ്ങിയ ലോക്‌സഭാംഗത്വം പ്രമുഖ നേതാക്കളെ പടയ്ക്കിറക്കി തിരിച്ചു പിടിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം.

സിപിഐയുടെ നാല് സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെയാണ് മുന്നണിയില്‍ ആദ്യം പ്രഖ്യാപിച്ചത്. ഇതോടെ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു.

സിപിഎം സ്ഥാനാര്‍ഥികള്‍:

ആറ്റിങ്ങല്‍-വി.ജോയ്, നിലവില്‍ വര്‍ക്കല എംഎല്‍എ, പാര്‍ട്ടി ജില്ലാ സെക്രട്ടറി.

കൊല്ലം- എം.മുകേഷ്, നിലവില്‍ കൊല്ലം എംഎല്‍എ.

പത്തനംതിട്ട- തോമസ് ഐസക്, മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.

ആലപ്പുഴ- എ.എം ആരിഫ്, നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക ലോക്‌സഭാംഗം.

ഇടുക്കി- ജോയ്സ് ജോര്‍ജ്, മുന്‍ എം.പിയാണ്.

എറണാകുളം- കെ.ജെഷൈന്‍, പുതുമുഖം, കെഎസ്ടിഎ നേതാവും പറവൂര്‍ നഗരസഭാംഗവുമാണ്.

ചാലക്കുടി- സി. രവീന്ദ്രനാഥ്. മുന്‍ മന്ത്രിയും മൂന്ന് തവണ എംഎല്‍എയുമായിരുന്നു.

പാലക്കാട്- എ.വിജയരാഘവന്‍, പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

ആലത്തൂര്‍- കെ. രാധാകൃഷ്ണന്‍, നിലവില്‍ മന്ത്രിയും ചേലക്കര എംഎല്‍എയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.

പൊന്നാനി- കെ.എസ് ഹംസ, മുസ്ലിം ലീഗിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു.

മലപ്പുറം- വി.വസീഫ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായ വസീഫിന് ഇത് കന്നിയങ്കം.

കോഴിക്കോട്- എളമരം കരീം, നിലവില്‍ രാജ്യസഭാ എംപിയാണ്. മുന്‍ മന്ത്രിയും സിഐടിയും സംസ്ഥാന സെക്രട്ടറിയുമാണ്.

വടകര- കെ.കെ ശൈലജ, നിലവില്‍ മട്ടന്നൂര്‍ എംഎല്‍എ. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.

കണ്ണൂര്‍- എം.വി ജയരാജന്‍, മുന്‍ എംഎല്‍എ നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്.

കാസര്‍കോട്- എം.വി ബാലകൃഷ്ണന്‍, നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്. ലോക്‌സഭയിലേക്ക് കന്നിയങ്കം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.