'ഡിംഡെക്‌സ് 2024'; ഖത്തറില്‍ രാജ്യാന്തര സമുദ്ര സുരക്ഷാ പ്രദര്‍ശനത്തിന് തുടക്കമായി

'ഡിംഡെക്‌സ് 2024'; ഖത്തറില്‍ രാജ്യാന്തര സമുദ്ര സുരക്ഷാ പ്രദര്‍ശനത്തിന് തുടക്കമായി

ദോഹ: ഖത്തറില്‍ 'ഡിംഡെക്സ് 2024' (ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ്) രാജ്യാന്തര സമുദ്ര സുരക്ഷാ പ്രദര്‍ശനത്തിന്റെ എട്ടാമത് പതിപ്പിന് തുടക്കമായി. ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ പ്രദര്‍ശനത്തില്‍ നാവിക, പ്രതിരോധ മേഖലകളിലെ വമ്പന്‍ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളുടെ സേനകളും വിദഗ്ധരും പ്രദര്‍ശനത്തിന്റെ ഭാഗമാകും.

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി. 'സമുദ്ര സുരക്ഷയും ജ്വലിക്കുന്ന ഭാവിയും' എന്ന ശീര്‍ഷകത്തിലാണ് ഖത്തര്‍ വ്യോമ-നാവികസേനാ വിഭാഗങ്ങള്‍ ആതിഥ്യവും വഹിക്കുന്ന ഡിംഡെക്‌സിന് ദോഹ വേദിയാകുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയിലാണ് ഈ പ്രതിരോധ പ്രദര്‍ശനവും സമ്മേളനവും നടക്കുന്നത്.

പ്രതിരോധ, സൈനിക മേഖലകളിലെ ഏറ്റവും നൂതനമായ കണ്ടെത്തലുകള്‍, സമുദ്ര സുരക്ഷ, സൈബര്‍ സെക്യൂരിറ്റി, നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സുരക്ഷ, ആളില്ലാ സുരക്ഷാ സംവിധാനം തുടങ്ങി വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡിംഡെക്‌സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200-ലധികം പ്രദര്‍ശകര്‍, 11 അന്താരാഷ്ട്ര പവലിയന്‍, വിവിധ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാര്‍, സൈനിക മേധാവികള്‍, നാവിക കമാന്‍ഡേഴ്‌സ് ഉള്‍പ്പെടെ 90ലേറെ വി.വി.ഐ.പി പ്രതിനിധികളും ഡിംഡെക്‌സിന് എത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിന്റെ ഭാഗമായി പത്തു രാജ്യങ്ങളില്‍നിന്നുള്ള പടക്കക്കപ്പലുകള്‍ ഹമദ് തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.