ഗാന്ധിനഗര്‍: ഗുജറാത്തില്‍ 480 കോടിയുടെ ലഹരി മരുന്ന് വേട്ട. ആറ് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. പോര്‍ബന്തര്‍ തീരം വഴി വന്‍ തോതില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പോര്‍ബന്തറില്‍ നിന്ന് 350 കിലോമീറ്റര്‍ മാറി അറബിക്കടലില്‍ നിന്നാണ് ബോട്ട് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായിട്ടായിരുന്നു പരിശോധന. ഇന്നലെ രാത്രി ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പൗരന്മാരെ പിടികൂടിയത്.
ഇന്ത്യന്‍ ബോട്ട് ഉപയോഗിച്ച് ഡല്‍ഹിയിലേക്കും പഞ്ചാബിലേക്കും നിരോധിത മയക്കുമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരമാണിത്.
ഫെബ്രുവരി 28 ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാന്‍ സ്വദേശികളുടെ ബോട്ടില്‍ നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതിന്റെ രാജ്യാന്തര വിപണി മൂല്യം 2000 കോടിയിലേറെ രൂപയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു അത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26