കേരള മുഖ്യമന്ത്രിയെ എന്താണ് ജയിലില്‍ അടയ്ക്കാത്തത്?: പിണറായിക്കെതിരേ രാഹുല്‍ ഗാന്ധി

കേരള മുഖ്യമന്ത്രിയെ എന്താണ് ജയിലില്‍ അടയ്ക്കാത്തത്?: പിണറായിക്കെതിരേ രാഹുല്‍ ഗാന്ധി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 24 മണിക്കൂറും താന്‍ ബിജെപിയെ ആക്രമിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെയാണ് ആക്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

കേരളത്തില്‍ നിരവധി അഴിമതിയുണ്ടായിട്ടും അദേഹത്തിന് എന്തുകൊണ്ടാണ് ഒന്നും സംഭവിക്കാത്തതെന്നും ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇത് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം.

ഈ രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണ്. എന്തുകൊണ്ടാണ് ഇത് കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സാധിക്കാത്തതെന്നും കണ്ണൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ അദേഹം ചോദിച്ചു.

24 മണിക്കൂറും തന്നെ ആക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാല്‍ അദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജന്‍സികളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താന്‍ ഓരോ ദിവസവും ആലോചിക്കുന്നത്. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ ബിജെപി എംപിമാര്‍ ഇയാള്‍ തങ്ങളെ അസ്വസ്ഥപെടുത്തുന്നു എന്ന് പറയും. അതിനു താന്‍ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്.

മാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി തന്നെ വേട്ടയാടുകയാണ്. ലോക്സഭാ അംഗത്വം എടുത്തു കളഞ്ഞു. ഇ.ഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കി. ആ വൃത്തികെട്ട വീട് വേണ്ട. ഈ രാജ്യത്ത് തനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഭരണഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പാണിത്. ഒരു പാര്‍ട്ടിയും ചെയ്യാത്തത് ബിജെപി ചെയ്യുകയാണ്. ഭാഷ അടിച്ചേല്‍പ്പിച്ച് ബിജെപി ഓരോ കേരളീയനെയും അപമാനിക്കുന്നു. മലയാള ഭാഷയില്‍ മലയാളിയുടെ ചരിത്രവും എല്ലാ വികാരങ്ങളുമുണ്ട്. മലയാളം സംസാരിക്കേണ്ട എന്ന് പറയുമ്പോള്‍ ഏത് ഭാഷയില്‍ കേരളം അതിന്റെ ചരിത്രം പറയും?

കേരളത്തിലെ ദോശയും തമിഴ്നാട്ടിലെ ദോശയും വ്യത്യസ്തമാണെന്ന് മോഡി മനസിലാക്കണം. തമിഴ്നാടിന്റെ ചരിത്രം മനസിലാക്കാതെ അവിടുത്തെ ദോശ ഇഷ്ടമാണെന്ന് മാത്രം മോഡി പറയുന്നു. ഇന്ത്യയുടെ അടിസ്ഥാന ആശയം നശിപ്പിക്കാന്‍ മോഡിക്ക് കഴിയില്ല. താന്‍ ഭാരത് ജോഡോ യാത്ര നടത്തി 4000 കിലോ മീറ്റര്‍ ദൂരമാണ് നടന്നത്. അതിന്റെ മുട്ടു വേദന ഇപ്പോഴുമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.