ചൈനീസ് ബന്ധം; അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാനുള്ള ബില്ലില്‍ ബൈഡന്‍ ഒപ്പിട്ടു

ചൈനീസ് ബന്ധം; അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാനുള്ള ബില്ലില്‍ ബൈഡന്‍ ഒപ്പിട്ടു

വാഷിങ്ടണ്‍: ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് സെനറ്റ് ബില്‍ പാസാക്കിയതിനു പിന്നാലെയാണ് ബൈഡന്‍ ഒപ്പിട്ടത്. ഇതോടെ ബില്‍ നിയമമായി.

18 നെതിരെ 79 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ ബാസാക്കിയത്. ടിക് ടോക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന്റെ ഓഹരികള്‍ ഒമ്പത് മാസത്തിനുള്ളില്‍ വില്‍ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം അമേരിക്കയില്‍ ടിക് ടോക് ബ്ലോക്ക് ചെയ്യപ്പെടും. രാജ്യത്ത് 17 കോടി ഉപഭോക്താക്കളുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമാണ് ടിക് ടോക്. ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് ആശങ്കയ്ക്കിടയാക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണ് ടിക് ടോക് നിരോധനത്തിന് നടപടിയെടുത്തത്.

പ്രസിഡന്റ് ഒപ്പുവെച്ചതോടെ ടിക് ടോക് വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സ് നിര്‍ബന്ധിതരാവും. എന്നാല്‍ ചൈനീസ് അധികൃതരുടെ അനുമതിയില്ലാതെ ബൈറ്റ്ഡാന്‍സ് അങ്ങനെ ഒരു നീക്കം നടത്തില്ല. ചൈന അത് എതിര്‍ക്കാനാണ് സാധ്യത.

ഉക്രെയ്ന്‍, ഇസ്രയേല്‍, തായ് വാന്‍, ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കയുടെ മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് സൈനിക സഹായം നല്‍കുന്നതുള്‍പ്പടെയുള്ള നാല് ബില്ലുകളുടെ പാക്കേജിനൊപ്പമാണ് യു.എസ് സെനറ്റ് ടിക് ടോക്കിനെതിരായ ബില്ലും പാസാക്കിയത്. ചൈനീസ് നിയന്ത്രണത്തിലുള്ള ആപ്പാണ് ടിക് ടോക് എന്ന യു.എസ് വാദത്തെ ടിക് ടോക് ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്. ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ ഏജന്റല്ല തങ്ങള്‍ എന്നും, ആഗോള നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 60 ശതമാനം നിക്ഷേപമുള്ള സ്ഥാപനമാണെന്നും ബൈറ്റ്ഡാന്‍സ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.