ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച ബിക്കാനീര്‍ ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ അറസ്റ്റില്‍. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഉസ്മാന്‍ ഗനിയെ അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ ഉസ്മാന്‍ ഗനിയെ നേരത്തെ ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് ഉസ്മാനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. മോഡിക്കെതിരായ വിമര്‍ശനത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. ഈ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ അറസ്റ്റ്.
രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന മോഡിയുടെ വിദ്വേഷ പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം നേടിയത്. നാളെ രാവിലെ 11 മണിക്കുള്ളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, മന്ത്രി അനുരാഗ് താക്കൂറിന്റെ വിദ്വേഷ പ്രസംഗ പരാതിയില്‍ നടപടിയെടുത്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തുറന്നു കാട്ടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുമെന്നും കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26