''ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്... ഞങ്ങള്‍ സ്‌കൂളില്‍ പോകുവ സാര്‍''; വൈദ്യുതി വിച്ഛേദിക്കാനെത്തിയ ലൈന്‍മാന്‍ കണ്ടത് അപേക്ഷയും 500 രൂപയും

''ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്... ഞങ്ങള്‍ സ്‌കൂളില്‍ പോകുവ സാര്‍''; വൈദ്യുതി വിച്ഛേദിക്കാനെത്തിയ ലൈന്‍മാന്‍ കണ്ടത് അപേക്ഷയും 500 രൂപയും

പത്തനംതിട്ട: വൈദ്യുതി ബില്‍ കുടിശിക വന്നതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ലൈന്‍മാന്‍ കണ്ടത് മീറ്ററിനടുത്ത് വച്ചിരിക്കുന്ന അപേക്ഷയും 500 രൂപയും. പത്തനംതിട്ട കോഴഞ്ചേരി വൈദ്യുതി സെക്ഷന്റെ പരിധിയിലാണ് സംഭവം. ലൈന്‍മാന്‍ പണം അടച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ കുടുംബത്തെ സഹായിച്ചു.

''സാര്‍, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പോകുവ സാര്‍.'' തൊട്ടുടുത്ത് എഴുതിയിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഗൃഹനാഥനെ കിട്ടി. രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് മക്കളാണ് അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്റെ കുടിശിക.

ഓഫിസ് ഉത്തരവ് പ്രകാരം കുടിശികയുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാനിറങ്ങിയതാണ് ലൈന്‍ മാന്‍ ബിനീഷ്. ചെറുകോല്‍ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത് നിര്‍ധനരായ വീട്ടിലാണ് അപേക്ഷയും പണവും മീറ്ററിനടുത്തായി വെച്ചിരുന്നത്.

സാമ്പത്തിക പരാധീനതമൂലം മിക്കവാറും മാസങ്ങളില്‍ വൈദ്യൂതി വിഛേദിക്കുന്ന വീടാണിത്. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ് വൈദ്യൂതി പുനസ്ഥാപിക്കുന്നത്. വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യൂതി വിഛേദിക്കേണ്ടി വരുന്നതെന്ന് കോഴഞ്ചേരി സെക്ഷനിലെ ലൈന്‍മാന്‍മാര്‍ പറയുന്നു.

തയ്യല്‍ കടയിലെ ജീവനക്കാരനാണ് പിതാവ്. ഇദേഹത്തിന്റെ ഏഴാം ക്‌ളാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. പല മാസങ്ങളിലും സ്‌കൂളില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത് കഴിയേണ്ട വന്നതിനാലാണ് അപേക്ഷ എഴുതിയതെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികളുടെ മാതാവ് മൂന്ന് വര്‍ഷമായി ഇവര്‍ക്കൊപ്പം ഇല്ല. തയ്യല്‍ കടയില്‍ നിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ആഹാരവും മക്കളുടെ പഠനവും മുന്നോട്ട് പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.