പരിസ്ഥിതിലോല കരട് വിജ്ഞാപനം ആശങ്കാജനകം; കത്തോലിക്ക കോണ്‍ഗ്രസ്

പരിസ്ഥിതിലോല കരട് വിജ്ഞാപനം ആശങ്കാജനകം; കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: പരിസ്ഥിതിലോല കരട് വിജ്ഞാപനം ആശങ്കാജനകമാണെന്നും അവ്യക്തതകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ്. ഒഴിവാക്കപ്പെട്ട വില്ലേജുകള്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ വിജ്ഞാപനം ഇറക്കിയതിന്റെ ലക്ഷ്യങ്ങള്‍ സംശയാസ്പദമാണ്. പരിസ്ഥിതിലോല കരട് വിജ്ഞാപനത്തില്‍ കൂടുതലായി വില്ലേജുകള്‍ ചേര്‍ക്കപ്പെട്ടതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കരട് വിജ്ഞാപനത്തിലെ ജിയോ കോര്‍ഡിനേറ്റഡ് പ്ലാനിലെ അവ്യക്തതകള്‍ പരിഹരിക്കാനും ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയ പഞ്ചായത്തുതല ഷേപ്പ് ഫയലുകള്‍ തയ്യറാക്കാനും പ്രത്യേക ഗ്രാമസഭകള്‍ പരിസ്ഥിതിലോല വിജ്ഞാപനത്തില്‍പ്പെട്ട വില്ലേജുകളില്‍ വിളിച്ചു കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം കൊടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഓരോ പഞ്ചയത്തിലെയും ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള കെഎംഎല്‍ ഫയല്‍ തയ്യാറാക്കാന്‍ ആവശ്യമായ സാങ്കേതിക സഹായവും ഭൂപടങ്ങളും ലഭ്യമാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. അത്തരം ഫയല്‍ പഞ്ചായത്തുകളിലൂടെയും സന്നദ്ധ സംഘടകളിലൂടെയും പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കണം. കേരള സര്‍ക്കാര്‍ മുമ്പ് ശുപാര്‍ശ ചെയ്ത ഇഎസ്എയില്‍ 8656 ചതുരശ്ര കിലോമീറ്റര്‍ 91 വില്ലേജുകളിലായി ഉണ്ടായിരുന്നത് നടപ്പിലാക്കനും നിലവില്‍ ഭേദഗതികള്‍ വരുത്തിയ പ്ലാന്‍ സമര്‍പ്പിച്ച പഞ്ചായത്തുകളുടെ പ്ലാനില്‍ ആ മാറ്റം റിപ്പോര്‍ട്ടില്‍ ഇല്ലായെങ്കില്‍ ആ വിഷയം നിയമസഭയിലും പാര്‍ലമെന്റിലും അവതരിപ്പിക്കാനും ജനപ്രതിനിധികള്‍ തയ്യാറാകണം.

റീസര്‍വേ റെക്കോര്‍ഡ് ഡിജിറ്റലൈസ് ചെയ്ത സ്ഥലങ്ങളില്‍ റീ സര്‍വേ പ്ലാന്‍ ജിയോ കോര്‍ഡിനേഷന്‍ പ്ലാനുമായി സാങ്കേതികമായി ഒന്നിപ്പിച്ചാല്‍ ജനവാസ മേഖലകള്‍ കണ്ടുപിടിക്കല്‍ നടപടി എളുപ്പമാക്കുമെന്നും അതില്ലാതെ പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ മലയോര മേഖലയെ പ്രതിക്കൂട്ടില്‍ നിറുത്തി അതിന്റെ മറവില്‍ പുറത്തിറക്കുന്ന ഗൂഢ വിജ്ഞാപനങ്ങള്‍ റദ്ദ് ചെയ്യണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഭാരവാഹികളായ ഡോ. കെ.എം ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, തോമസ് ആന്റണി, ഡോ. കെ.പി സാജു, ജോമി കൊച്ചുപറമ്പില്‍, തമ്പി എരുമേലിക്കര, ജേക്കബ് നിക്കൊളാസ്, അഡ്വ. മനു വരാപ്പളളി എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.