നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി; എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍ ഇല്ല

നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി; എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍ ഇല്ല

തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മരം മുറി കേസ് ഒതുക്കാന്‍ പി.വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിന്റെ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

പി.വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സ്ഥലം മാറ്റത്തില്‍ ഒതുക്കുകയായിരുന്നു. പി.വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലെ മരം മുറിച്ച് കടത്തി ഫര്‍ണിച്ചര്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ പ്രശ്നമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് പി.വി അന്‍വര്‍ എംഎല്‍എയോട് അഭ്യര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ സുജിത് ദാസ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ സംസാരിക്കുന്നുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.