"മനുഷ്യരാശിക്ക് വേണ്ടി മത സൗഹാർദ്ദം വളർത്തുക"; സംയുക്ത കരാറിൽ ഒപ്പുവെച്ച് മാർപാപ്പയും ഇമാമും


ജക്കാർത്ത: ഇന്തോനേഷ്യൻ സന്ദർശനം തുടരുന്നതിനിടെ ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ മസ്ജിദ് സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. വലിയ ഇമാം ഡോ. ​​നാസറുദ്ദീൻ ഉമർ മാർപാപ്പയെ സ്വാഗതം ചെയ്തു.

"മനുഷ്യരാശിക്ക് വേണ്ടി മത സൗഹാർദ്ദം വളർത്തുക" എന്ന ലക്ഷ്യത്തോടെയുള്ള ഇസ്തിഖ്‌ലാൽ 2024 ൻ്റെ സംയുക്ത കരാറിൽ ഇരു നേതാക്കളും ഒപ്പുവച്ചു. ഇന്തോനേഷ്യയിലെ ദേശീയ ഇസ്തിഖ്‌ലാൽ മസ്ജിദിൻ്റെ പേരിലുള്ള ഈ രേഖ, മനുഷ്യ അന്തസും മതാന്തര സംവാദവും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിന് മതനേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.

മാർപാപ്പയും ഡോ. ​​നാസറുദ്ദീൻ ഉമറും സംയുക്ത കരാറിൽ ഒപ്പുവെക്കുന്നു

ഇന്തോനേഷ്യയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആറ് മതങ്ങളായ ഇസ്ലാം, ബുദ്ധമതം, ഹിന്ദുമതം, കൺഫ്യൂഷ്യനിസം, ക്രിസ്ത്യൻ മതം, പ്രൊട്ടസ്റ്റൻ്റിസം എന്നിവയുടെ പ്രതിനിധികളോട് സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ മതാന്തര സംവാദത്തിനുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കി.

“ചില സമയങ്ങളിൽ മതങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച വ്യത്യസ്ത മത സിദ്ധാന്തങ്ങൾക്കും വിശ്വാസങ്ങൾക്കും ഇടയിൽ പൊതുതത്ത്വങ്ങൾ തേടുന്ന കാര്യമാണെന്ന് കരുതുന്നു. എന്നിരുന്നാലും അത്തരമൊരു സമീപനം നമ്മെ വിഭജിക്കുന്നതിലേക്ക് നയിച്ചേക്കാം കാരണം ഓരോ മതപരമായ അനുഭവങ്ങളും സിദ്ധാന്തങ്ങളും വ്യത്യസ്തമാണ് ”-പാപ്പ പറഞ്ഞു.

"വൈവിധ്യങ്ങൾക്കിടയിൽ ഒരു ബന്ധം സൃഷ്ടിക്കുക, സൗഹൃദം, പരിചരണം, പാരസ്പര്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കുക എന്നതാണ് രാജ്യങ്ങളെ ശരിക്കും അടുപ്പിക്കുന്നത്. മതനേതാക്കന്മാർ ബന്ധങ്ങൾ വളർത്തിയെടുക്കുമ്പോൾ മനുഷ്യമഹത്വത്തിൻ്റെ സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പോരാട്ടം, സമാധാനത്തിൻ്റെ ഉന്നമനം എന്നീ ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് മുന്നേറാൻ അത് അവരെ പ്രാപ്തരാക്കുന്നു"- ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.

“നമ്മുടെ ആത്മീയ യാത്രയിൽ നമുക്കോരോരുത്തർക്കും ദൈവത്തെ അന്വേഷിക്കാം. പരസ്പര ബഹുമാനത്തിലും പരസ്പര സ്നേഹത്തിലും സ്ഥാപിതമായ തുറന്ന സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാം. അത് എല്ലായ്പ്പോഴും അപകടകരവും ഒരിക്കലും ന്യായീകരിക്കാനാവാത്തതുമായ കാഠിന്യം, മതമൗലികവാദം, തീവ്രവാദം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ പ്രാപ്തിയുള്ളതാണ്.” – പാപ്പാ ഓർമ്മപ്പെടുത്തി.

സെൻ്റ് മേരി ഓഫ് അസംപ്ഷൻ കത്തീഡ്രലും ഇസ്തിഖ്‌ലാൽ മോസ്‌കും തമ്മിൽ ബന്ധിപ്പിക്കുന്ന ‘സൗഹൃദത്തിൻ്റെ തുരങ്കം’ എന്നറിയപ്പെടുന്ന ഭൂഗർഭ നടപ്പാതയും പാപ്പ സന്ദർശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.