'പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം വിദേശ യാത്ര നടത്തിയിട്ടില്ല'; പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കി നിവിന്‍ പോളി

 'പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം വിദേശ യാത്ര നടത്തിയിട്ടില്ല'; പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കി നിവിന്‍ പോളി

കൊച്ചി: പീഡന ആരോപണം ഉന്നയിച്ചത് വ്യാജമാണെന്ന് തെളിവുകള്‍ നിരത്തി നിഷേധിച്ച് നടന്‍ നിവിന്‍ പോളി. പീഡിപ്പിച്ചതായി യുവതി പറയുന്ന ദിവസങ്ങളില്‍ വിദേശ യാത്ര നടത്തിയിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നിവിന്‍ പോളി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന്റെ തെളിവായി പാസ്പോര്‍ട്ടിന്റെ പകര്‍പ്പും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിന്‍ പോളി മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും നിവിന്‍ പോളി പരാതിയില്‍ വ്യക്തമാക്കുന്നു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പരാതി നല്‍കിയിട്ടുണ്ട്. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് പരാതിയില്‍ നിവിന്‍ വ്യക്തമാക്കുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദേഹം ഉറപ്പു നല്‍കി.

നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് നേര്യമംഗലം സ്വദേശിയായ യുവതി പരാതി നല്‍കിയത്. എന്നാല്‍ തനിക്ക് പരാതിക്കാരിയെ അറിയില്ലെന്നും യാതൊരു ബന്ധമില്ലെന്നും വ്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി നിവിനും രംഗത്തെത്തിയിരുന്നു. 2023 ഡിസംബര്‍ 14 മുതലുള്ള മൂന്ന് ദിവസങ്ങളിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ സമയത്ത് നിവിന്‍ പോളി തന്റെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു എന്നും കൊച്ചിയിലായിരുന്നു ഷൂട്ടിങ് എന്നും സംവിധായകന്‍ വിനീത് ശ്രീനിവാസനും നടി പാര്‍വതി കൃഷ്ണയും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.