പവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നാലെ മുഖം മിനുക്കി ടെലഗ്രാം ; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ആപ്പില്‍ നിന്ന് നീക്കം ചെയ്തു

പവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നാലെ മുഖം മിനുക്കി ടെലഗ്രാം ; ദുരുപയോഗപ്പെടാവുന്ന ഫീച്ചറുകള്‍ ആപ്പില്‍ നിന്ന് നീക്കം ചെയ്തു

പാരിസ്: ടെലഗ്രാമിന് കുരുക്കു മുറുകയിതോടെ ചില വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി സ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ്. തട്ടിപ്പുകാരും ക്രിമിനലുകളും ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണമുയര്‍ന്നതിനാല്‍ ആപ്പിലെ ചില ഫീച്ചറുകള്‍ പ്രവര്‍ത്തരഹിതമാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുകയാണെന്ന് പവേല്‍ ദുരോവ് പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് പവേല്‍ ദുരോവിന്റെ പ്രഖ്യാപനം. ഉള്ളടക്കം കൃത്യമായി പരിശോധിക്കാന്‍ ടെലഗ്രാം പുതിയ സമീപനം സ്വീകരിക്കുയാണെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ദുരുപയോഗം ചെയ്യുന്ന ഫീച്ചറുകള്‍ ഇനി ആപ്പില്‍ ഉണ്ടാകില്ലെന്നും ദുരോവ് വ്യക്തമാക്കി.

'ഒരു കോടി ആള്‍ക്കാരാണ് ഇപ്പോള്‍ പണമടച്ചുള്ള ടെലഗ്രാം പ്രീമിയം ആസ്വദിക്കുന്നത്. അതിനാല്‍, കാലഹരണപ്പെട്ട ചില ഫീച്ചറുകള്‍ ഒഴിവാക്കി ഞങ്ങള്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ്. ടെലഗ്രാം ഉപയോക്താക്കളില്‍ 0.1ശതമാനത്തില്‍ താഴെ മാത്രം ഉപയോഗിച്ചിരുന്ന പീപ്പിള്‍ നെയര്‍ബൈ ഫീച്ചര്‍ നീക്കം ചെയ്തു.

ഇത് തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുമായിരുന്നു. 99.999 ശതമാനം ടെലഗ്രാം ഉപയോക്താക്കള്‍ക്കും കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 0.001 ശതമാനം ആള്‍ക്കാര്‍ ആപ്പിന് മുഴുവന്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഇത് ഞങ്ങളുടെ ഏകദേശം നൂറ് കോടി ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

ഇതിന് പകരമായി നിയമാനുസൃതവും സുരക്ഷിതത്വം ഉറപ്പിച്ചതുമായ ബിസിനസുകള്‍ പ്രദര്‍ശിപ്പിക്കുന്ന 'നിയര്‍ ബൈ ബിസിനസ്' എന്നത് ആരംഭിക്കുകയാണ്. ഇതുവഴി ഉത്പന്ന കാറ്റലോഗുകള്‍ പ്രദര്‍ശിപ്പിക്കാനും പേയ്മെന്റുകള്‍ തടസമില്ലാതെ സ്വീകരിക്കാനും കഴിയുമെന്നും' ദുരോവ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

ടെലഗ്രാമിലൂടെ ആസൂത്രിത കുറ്റകൃത്യം അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് കോടതി ദുരോവിനെതിരേ കേസ് ചുമത്തി ആഴ്ചകള്‍ക്കകമാണ് പുതിയ പ്രഖ്യാപനം. കേസില്‍ 50 ലക്ഷം യൂറോ പിഴചുമത്തിയ കോടതി ദുരോവിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഫ്രാന്‍സ് വിട്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.