വെള്ളത്തിനായുള്ള നെട്ടോട്ടത്തിനൊടുവില്‍ ആശ്വാസം; തലസ്ഥാനത്ത് പമ്പിങ് ആരംഭിച്ചു

വെള്ളത്തിനായുള്ള നെട്ടോട്ടത്തിനൊടുവില്‍ ആശ്വാസം; തലസ്ഥാനത്ത് പമ്പിങ് ആരംഭിച്ചു

തിരുവനന്തപുരം: നാല് ദിവസമായി കുടിവെള്ളത്തിനായുള്ള തലസ്ഥാന നഗരത്തിലെ ജനങ്ങളുടെ നെട്ടോട്ടം അവസാനിച്ചു. പൈപ്പ് ലൈനിന്റെ പണികള്‍ പൂര്‍ത്തിയായതോടെ ഞായറാഴ്ച രാത്രി പത്തോടെയാണ് നഗരത്തില്‍ പമ്പിങ് ആരംഭിച്ചത്. പമ്പിങ് ആരംഭിക്കുന്നതിന് അരുവിക്കര പ്ലാന്റിലേക്ക് സൂപ്രണ്ടന്റ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടായതായി മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ 40 വാഹനങ്ങളില്‍ ഇപ്പോള്‍ വെള്ളമെത്തിക്കുന്നുണ്ട്. പത്ത് വാഹനങ്ങള്‍ കൊച്ചിയില്‍ നിന്നും എത്തിച്ചു. മാധ്യമങ്ങള്‍ ജനങ്ങളുടെ പരാതി അറിയിക്കാന്‍ നല്ല ശ്രമം നടത്തി. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറില്‍ ജലവിതരണം നടത്തും. ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മേയര്‍ നന്ദി അറിയിച്ചു.

നഗരസഭയുടെ അനുവാദത്തോടെ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഇനി നടത്താവൂ എന്ന ധാരണയായിട്ടുണ്ട്. പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.

ജലവിതരണം സംബന്ധിച്ച് പ്രശ്നം കണക്കിലെടുത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ ഒന്‍പത്, തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ തിങ്കളാഴ്ച നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു. വൈകുന്നേരം നാലോടെ നഗരത്തില്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഞായറാഴ്ച വൈകുന്നേരവും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാല് ദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു.

തിരുവനന്തപുരം-കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയിന്‍ പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.