മണിപ്പൂര്‍ കലാപം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രം

മണിപ്പൂര്‍ കലാപം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രം

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അജയ് ലാംബയുടെ കമ്മിറ്റി വൈകുന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. നവംബര്‍ 20 ന് മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ആഭ്യന്തര മന്ത്രാലത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ മണിപ്പൂരിനെ രക്തരൂക്ഷിതമാക്കിയ കലാപത്തെക്കുറിച്ച് അന്വേഷിക്കാനാണ് ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തില്‍ 2023 ജൂണില്‍ കമ്മീഷന്‍ രൂപീകരിച്ചത്. റിട്ടയേഡ് ഐഎഎസ് ഓഫീസര്‍ ഹിമാന്‍ഷു ശേഖര്‍ ദാസ്, റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ അലോക പ്രഭാകര്‍ എന്നിവരാണ് കമീഷനിലെ മറ്റ് അംഗങ്ങള്‍.

ഗോത്ര വിഭാഗങ്ങളായ മെയ്‌തേയും കുക്കിയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കാരണവും വ്യാപനവും സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളിലായിരുന്നു കമീഷന്‍ സമര്‍പ്പിക്കേണ്ടിരുന്നത്. ആദ്യ സിറ്റിങ് മുതല്‍ ആറ് മാസക്കാലയളവില്‍ സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും സമയം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

2024 നവംബര്‍ 20 ന് മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനാണ് സംവരണ വിഷയത്തെ ചൊല്ലി മെയ്തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതും പിന്നീട് വര്‍ഗീയ കലാപമായി പരിണമിച്ചതും. സംഘര്‍ഷത്തില്‍ 220 ലധികം ജീവന്‍ നഷ്ടമാകുകയും നിരവധിപേര്‍ ഭവന രഹിതരാകുകയും ചെയ്തു. അതേസമയം മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.