മലയാളികൾക്കിന്ന് തിരുവോണം; ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കി ആഘോഷ തിമിർപ്പിൽ

മലയാളികൾക്കിന്ന് തിരുവോണം; ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കി ആഘോഷ തിമിർപ്പിൽ

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു. സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ തിരുവോണ ലഹരിയിലാണ് നാടും നഗരവും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റ് ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസമാണ് ഇന്ന്.

ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇക്കുറിയും ഓണം. അതുകൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്. കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓര്‍മ പുതുക്കൽ കൂടിയാണ് ഈ ദിനം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്‍റെ നിറസ്മരണകളും സന്തോഷവും പങ്കുവയ്ക്കും.

വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ച് നാമെല്ലാം കേട്ടിരിക്കുന്ന ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

ഓണക്കാലത്തോടനുബന്ധിച്ച് പലതരത്തിലുള്ള വിനോദങ്ങളിലും കേരളീയർ ഏര്‍പ്പെടാറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അത്തം, വള്ളം കളി, പുലിക്കളി, തിരുവാതിരക്കളി, കൈകൊട്ടികളി ഇവയൊക്കെ അതിൽ ഉൾപ്പെടും. വഞ്ചിയില്‍ പാട്ടും പാടി തുഴഞ്ഞുകൊണ്ട് മത്സരത്തില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്നതാണ് വള്ളം കളി. കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ വിനോദത്തിന് പ്രാധാന്യം. പുലിയുടെ വേഷം കെട്ടിയുള്ള കളിയാണ് തൃശൂരിന്റെ 'പുലിക്കളി'. നല്ല മെയ്‌വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. ഇതിനെ കടുവകളി എന്നും ഇതിനു പറയാറുണ്ട്.

ഏറ്റവും പ്രധാന ആകര്‍ഷണം എന്നുപറയുന്നത് ഓണസദ്യ തന്നെയാണ്. നാക്കിലയിലാണ് പൊതുവെ ഓണസദ്യ വിളമ്പാറ്. അച്ചാറുകൾ, തോരൻ അവിയൽ, കാളൻ, ഓലൻ, എരിശേരി, പപ്പടം, പായസം എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ അടങ്ങിയതാണ് ഓണസദ്യ. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.