33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് പത്ത് ദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വിറ്റു! നടന്നത് കള്ളപ്പണം വെളിപ്പിക്കല്‍; അജിത്കുമാറിനെതിരെ വീണ്ടും പി.വി അന്‍വര്‍

33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് പത്ത് ദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വിറ്റു! നടന്നത് കള്ളപ്പണം വെളിപ്പിക്കല്‍; അജിത്കുമാറിനെതിരെ വീണ്ടും പി.വി അന്‍വര്‍

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ലഭിച്ച പണം ഉപയോഗിച്ച് കവടിയാര്‍ വില്ലേജില്‍ അജിത്കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് പത്ത് ദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വിറ്റതായും അന്‍വര്‍ ആരോപിച്ചു.

അജിത് കുമാര്‍ സ്വന്തം പേരില്‍ വാങ്ങിയിട്ടുള്ള ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ ആരോപണം ഉന്നയിച്ചത്.

എം.ആര്‍ അജിത് കുമാര്‍ സ്വന്തം പേരില്‍ വാങ്ങിയിട്ടുള്ള ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ തന്റെ പക്കലുണ്ട്. രജിസ്ട്രേഷന്‍ അതോറിറ്റിയില്‍ നിന്ന് എടുത്തതാണ് രേഖ. കവടിയാര്‍ വില്ലേജില്‍ സ്വന്തം പേരില്‍ അദേഹം ഒരു ഫ്ളാറ്റ് വാങ്ങി. 2016 ഫെബ്രുവരി 19-ാം തിയതിയാണ് ഫ്ളാറ്റ് വാങ്ങിയത്. അതായത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്. എങ്ങനെ ഇത് അദേഹം വാങ്ങി? എങ്ങനെ വിറ്റു എന്നതാണ് അന്വേഷിക്കേണ്ടത്.

33.80 ലക്ഷം രൂപയ്ക്കാണ് ഫ്ളാറ്റ് വാങ്ങിയത്. പത്ത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 29 ന് ഫ്ളാറ്റ് വിറ്റു. 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ മാജിക് എന്താണ് എന്ന് വിജിലന്‍സ് അന്വേഷിക്കട്ടെ. ഈ ഫ്ളാറ്റില്‍ ആരാണ് താമസിക്കുന്നത് എന്ന് അന്വേഷിക്കൂ? എവിടെ നിന്ന് കിട്ടി ഈ പണം എന്നും അന്വേഷിക്കണം. അന്നേ താന്‍ പറയുന്നതാണ് സോളാര്‍ കേസ് അട്ടിമറിക്കാന്‍ പണം വാങ്ങിയെന്ന്. ഇത് അത്തരത്തില്‍ വാങ്ങിയ പണമാണ്. അന്ന് ഫ്ളാറ്റിന്റെ വില 55 ലക്ഷം രൂപയാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഭ്രാന്താണോ, എന്തിനാണ് 33 ലക്ഷം രൂപയ്ക്ക് വിറ്റത്? ഇത് രണ്ടാമത്തെ ഗെയിമാണ്. വാങ്ങിയ വിലയും വിറ്റ വിലയും തമ്മില്‍ 32 ലക്ഷത്തിന്റെ അന്തരമുണ്ട്. 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് രേഖ ഉണ്ടാക്കുകയാണ് ചെയ്തത്. 32 ലക്ഷം രൂപയാണ് വൈറ്റാക്കിയത്. ഇങ്ങനെ എത്രയെത്ര ഡീലുകളാണ് നടന്നതെന്നും അന്‍വര്‍ ആരോപിച്ചു.

എങ്ങനെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വത്ത് സമ്പാദിക്കുന്നത്? കള്ളപ്പണം വെളുപ്പിക്കുന്നത്? എന്നതിന്റെ നേര്‍രേഖയാണ് തന്റെ കൈയില്‍ ഉള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചര്‍ച്ചാ വിഷയം സോളാര്‍ കേസായിരുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം.ആര്‍ അജിത് കുമാര്‍ തുടക്കം മുതല്‍ തന്നെ പരിശ്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് തനിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് വിളിച്ച കോളിന്റെ വോയിസ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു.

സോളാര്‍ കേസിലെ പരാതിക്കാരി തന്നെ ഇക്കാര്യം പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് വലിയ തുക പ്രതികളില്‍ നിന്ന് എഡിജിപി കൈപ്പറ്റിയാണ് അനീതിക്ക് കൂട്ടുനിന്നത്. ക്രിമിനല്‍ ആക്ടിവിറ്റിയിലൂടെ അദേഹം ഒരുപാട് സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട്. കവടിയാറിലെ കൊട്ടാര സമാനമായ വീട് ഇതിന് ഉദാഹരണമാണ്. ഇതിനോടനുബന്ധിച്ചുള്ള പത്ത് സെന്റ് ഭൂമി അദേഹത്തിന്റെ സഹോദരന്റെ പേരിലാണ്. ഒരേ ഭൂമിയിലാണ് ഇരുവര്‍ക്കും സ്ഥലം ഉള്ളത്. ആധാരം രണ്ടാളുടെ പേരിലാണ് എന്ന് മാത്രം. അതിന്റെ ഉറവിടം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.