കോണ്‍ഗ്രസിന്റെ പാത്രത്തില്‍ മണ്ണുവാരിയിട്ടത് ആം ആദ്മി; ഹരിയാനയില്‍ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു

കോണ്‍ഗ്രസിന്റെ പാത്രത്തില്‍ മണ്ണുവാരിയിട്ടത് ആം ആദ്മി; ഹരിയാനയില്‍ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയേറ്റതിന്റെ ഷോക്കിലാണ് കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ കേവല ഭൂരിപക്ഷവും പിന്നിട്ട് കുതിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ബിജെപി ഹരിയാനയില്‍ കളം പിടിക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ പ്രധാന റൗണ്ടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മണിക്കൂറുകളായി ലീഡ് നിലയിലെ മുന്നേറ്റം നിലനിര്‍ത്തുകയാണ് ബിജെപി. 90 അംഗ നിയമസഭയാണ് ഹരിയാനയിലേത്.

46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ 48 സീറ്റുകളില്‍ ആണ് ബിജെപിക്ക് ലീഡുള്ളത്. കോണ്‍ഗ്രസ് 36 ഇടത്തും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും മുന്നില്‍ നില്‍ക്കുന്ന പല മണ്ഡലങ്ങളിലും 1000 ത്തില്‍ കുറവ് മാത്രമാണ് ലീഡ്. അതിനാല്‍ തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു എന്നത് തീര്‍ച്ചയാണ്. ആം ആദ്മിയുടെ സാന്നിധ്യമാണ് ഇവിടെ കോണ്‍ഗ്രസിന് തിരിച്ചടിയായത്.

ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വെവ്വേറെയാണ് മത്സരിച്ചത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമായി എന്നാണ് നിലവിലെ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. ബിജെപി ചെറിയ വോട്ടിന് ലീഡ് ചെയ്യുന്ന പലയിടത്തും ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സീറ്റ് വിഭജനത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത്.

അതേസമയം കൂടുതല്‍ സീറ്റ് ആപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ മോശം പ്രകടനം കണക്കിലെടുത്തായിരുന്നു കോണ്‍ഗ്രസിന്റെ ഈ നീക്കം. മാത്രമല്ല ഡല്‍ഹി, പഞ്ചാബ് എന്നിവയെ അപേക്ഷിച്ച് ഹരിയാനയില്‍ എഎപിക്ക് ശക്തമായ സംഘടനാ സംവിധാനവും ഇല്ല. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.