ബുച്ച കൂട്ടക്കുരുതിയുടെ നടുക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ഛായാചിത്രം മാര്‍പാപ്പയ്ക്കു നല്‍കി ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി

ബുച്ച കൂട്ടക്കുരുതിയുടെ നടുക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ഛായാചിത്രം മാര്‍പാപ്പയ്ക്കു നല്‍കി ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. നാലു മാസത്തിനിടെ രണ്ടാം വട്ടമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. റഷ്യന്‍ അധിനിവേശത്തില്‍ ഉക്രെയ്ന്‍ ജനത നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. ഉക്രെയ്‌നിലെ കുട്ടികളില്‍ പലര്‍ക്കും ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

സമാധാനത്തിലും സുരക്ഷയിലും നിലനില്‍ക്കാനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ടെന്ന് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രാജ്യങ്ങളുടെ പരമാധികാരം മാനിക്കപ്പെടണമെന്നും യുദ്ധം, വിദ്വേഷം എന്നിവ മരണവും നാശവുമാണ് എല്ലാവര്‍ക്കും നല്‍കുന്നതെന്നും എക്‌സിലെ കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനിലെ അപ്പസ്‌തോലിക വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. മാര്‍പാപ്പയും സെലന്‍സ്‌കിയും സമ്മാനങ്ങള്‍ കൈമാറി.

യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്ന്‍ നഗരമായ ബുച്ചയില്‍ റഷ്യന്‍ സൈന്യം നടത്തിയ കൂട്ടക്കുരുതിയെ അനുസ്മരിപ്പിക്കുന്ന എണ്ണഛായാചിത്രമാണ് സെലന്‍സ്‌കി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്. 'സമാധാനം ദുര്‍ബലമായ പൂഷ്പമാണ്' എന്ന് എഴുതിയ ഫലകമാണ് മാര്‍പാപ്പ തിരികെ സമ്മാനിച്ചത്. തുടര്‍ന്ന് സെലന്‍സ്‌കി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ജൂണില്‍ ജി-7 ഉച്ചകോടിക്കിടെ മാര്‍പാപ്പയും സെലന്‍സ്‌കിയും ചര്‍ച്ച നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.