'25 ലക്ഷത്തിന്റെ കരാര്‍, പ്രായപൂര്‍ത്തിയാകാത്ത ഷൂട്ടര്‍മാര്‍'; സല്‍മാന്‍ ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്‌ണോയി തയ്യാറാക്കിയത് വന്‍ പദ്ധതി

'25 ലക്ഷത്തിന്റെ കരാര്‍, പ്രായപൂര്‍ത്തിയാകാത്ത ഷൂട്ടര്‍മാര്‍'; സല്‍മാന്‍ ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്‌ണോയി തയ്യാറാക്കിയത് വന്‍ പദ്ധതി

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന വെളിപ്പെടുത്തലുമായി പൊലീസ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വകവരുത്താന്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് ഗൂഢാലോചന നടത്തിയതിന്റെയും തയാറാക്കിയ പദ്ധതിയുടെയും വിവരങ്ങളാണ് കുറ്റപത്രത്തില്‍്.

മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാംഹൗസിന് സമീപം സല്‍മാനെ വധിക്കാനായിരുന്നു പദ്ധതി. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് കരാര്‍ നല്‍കിയതെന്ന് നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അഞ്ച് പേരെ പ്രതികളാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബിഷ്‌ണോയി സംഘത്തെപ്പറ്റി പരാമര്‍ശമുള്ളത്. പാക്കിസ്ഥാനില്‍ നിന്ന് അത്യാധുനിക എകെ 47, എകെ 92, എം16 എന്നീ ആയുധങ്ങളും പഞ്ചാബി ഗായകന്‍ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാന്‍ പ്രതികള്‍ ഒരുങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളെയുമാണ് സല്‍മാനെ കൊല്ലാന്‍ നിയോഗിച്ചത്. ഇവരെല്ലാം പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിവിലാണ്. സല്‍മാന്റെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കാനും സംവിധാനമൊരുക്കിയിരുന്നു.

സല്‍മാന്റെ ബാന്ദ്രയിലെ വസതി, പന്‍വേലിലെ ഫാംഹൗസ്, ഫിലിം സിറ്റി എന്നിവിടങ്ങളിലെ നിരീക്ഷണത്തിനായി 6070 ആളുകളെയാണു നിയോഗിച്ചിരുന്നത്. 2023 ഓഗസ്റ്റ് മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവില്‍ സല്‍മാനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. വ്യാഴാഴ്ച ഹരിയാനയില്‍ നിന്ന് അറസ്റ്റിലായ സുഖ എന്നയാളാണ്, എകെ എന്ന് വിളിക്കുന്ന ഷൂട്ടര്‍ അജയ് കശ്യപിനും മറ്റ് നാല് പേര്‍ക്കും കരാര്‍ നല്‍കിയതെന്നാണു കണ്ടെത്തല്‍. കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും കാരണം നടനെ വധിക്കുന്നത് പ്രയാസമാണെന്ന് സംഘം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അത്യാധുനിക ആയുധങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ആയുധ ഇടപാടുകാരന്‍ ഡോഗറുമായി വീഡിയോ കോളില്‍ സുഖ ബന്ധപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ ഇടപാടിന്റെ നിബന്ധനകള്‍ ചര്‍ച്ച ചെയ്തു. 50 ശതമാനം തുക മുന്‍കൂര്‍ നല്‍കാമെന്നും ആയുധങ്ങള്‍ എത്തിച്ചാല്‍ ബാക്കി തരാമെന്നുമായിരുന്നു കരാര്‍. കാനഡയിലുള്ള ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി എന്നിവരുടെ അനുകൂല സന്ദേശത്തിനായി അക്രമിസംഘം കാത്തിരുന്നു. നടനെ വെടിവച്ച ശേഷം കന്യാകുമാരിയില്‍ ഒത്തുകൂടാനും അവിടെ നിന്നും ബോട്ടില്‍ ശ്രീലങ്കയിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത രാജ്യത്തേക്കും പോകാനാണ് സംഘം പദ്ധതി തയാറാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.