അഞ്ച് സ്ത്രീകളും ഒരു മാധ്യമ പ്രവര്‍ത്തകനും; സൗദി അറേബ്യയില്‍ ഈ വര്‍ഷം നടപ്പാക്കിയത് 347 വധ ശിക്ഷകള്‍

അഞ്ച് സ്ത്രീകളും ഒരു മാധ്യമ പ്രവര്‍ത്തകനും; സൗദി അറേബ്യയില്‍ ഈ വര്‍ഷം നടപ്പാക്കിയത് 347 വധ ശിക്ഷകള്‍

റിയാദ്: വധശിക്ഷ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം 345 വധ ശിക്ഷകള്‍ നടപ്പാക്കിയ സൗദി 2025 ല്‍ ഇതുവരെ കുറഞ്ഞത് 347 വധ ശിക്ഷയെങ്കിലും നടപ്പാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വധശിക്ഷാ വിരുദ്ധ സംഘനയായ റിപ്രൈവ് ആണ് കണക്കുകള്‍ പുറത്തു വിട്ടത്. സംഘടനയുടെ നിരീക്ഷണം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ വധ ശിക്ഷകള്‍ നടപ്പിലാക്കപ്പെട്ട വര്‍ഷം കൂടിയാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന രണ്ട് പാകിസ്ഥാന്‍ പൗരന്‍മാരുടെ വധ ശിക്ഷയാണ് അവസാനം നടപ്പാക്കിയത്. ഈ വര്‍ഷം വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ മൂന്നില്‍ രണ്ട് ഭാഗവും മയക്കുമരുന്നുമായി ബന്ധപ്പെട്ടതും മാരകമല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുമായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം ശിക്ഷയ്ക്ക് വിധേയരായവരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. സൗദിയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട രണ്ട് യുവാക്കളും പട്ടികയിലുണ്ട്. പിടിക്കപ്പെടുമ്പോള്‍ പ്രായപൂര്‍ത്തി പോലും ആകാത്തവരായിരുന്നു ഇരുവരും.

മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട ഭൂരിഭാഗം പേരും വിദേശികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വധശിക്ഷകളില്‍ 96 എണ്ണം ഹാഷിഷുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് റിപ്രീവ് പറയുന്നു.

സൗദി അറേബ്യയില്‍ വധ ശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്നതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. 2022 ന് ശേഷമാണ് മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വധ ശിക്ഷയ്ക്ക് വിധേയമാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.