രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ. തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ. തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

തിരുവനന്തപുരം: എന്‍സിപിയില്‍ എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെ, തോമസ് കെ. തോമസിനെതിരെ ഗുരുതര ആരോപണം.

ഇടത് മുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ തോമസ് കെ. തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് കെ. തോമസിന്റെ മന്ത്രിസ്ഥാനം നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്‍ഡിഎഫിലുള്ള എംഎല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 50 കോടി വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു എന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

ഇക്കാര്യം ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആന്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. എല്‍ഡിഎഫിന്റെ ഭാഗമായിട്ടാണ് ജയിച്ചതെന്നും അതു വിട്ട് എങ്ങോട്ടുമില്ലെന്നും ആന്റണി രാജു അറിയിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇത്തരമൊരു നീക്കം നടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോഴ വാഗ്ദാനം നല്‍കിയെന്ന വാര്‍ത്ത ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവായ കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചു.

ഇത്തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് അദേഹം പറയുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നും കുഞ്ഞുമോന്‍ പറഞ്ഞു. എന്നാല്‍ ആരോപണം തള്ളാത്ത ആന്റണി രാജു, യഥാസമയം വിവരങ്ങള്‍ പുറത്തു വരുമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം ആരോപണം തോമസ് കെ. തോമസ് നിഷേധിച്ചു. അജിത് പവാറുമായി ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു ചര്‍ച്ചയും നടന്നിട്ടില്ല. 50 കോടി വീതം വാഗ്ദാനം ചെയ്യാന്‍ ഞാനാരാണ്?

ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന് വേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണെന്നും തോമസ് കെ. തോമസ് പറഞ്ഞു. ആരോപണം നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.