ദുബായ്: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 242 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് വിചാരിച്ച പോലെ റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചില്ല. അമിത പ്രതിരോധത്തിലൂന്നിയ മുന്‍നിര ബാറ്റിങ് നിരയുടെ പ്രകടനമാണ് അവരെ ചതിച്ചത്. പാക്കിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിനു പുറത്തായി.
ഖുഷ്ദില്‍ ഷായുടെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലേക്ക് അവരെ നയിച്ചത്. താരം 2 സിക്സുകള്‍ സഹിതം താരം 38 റണ്‍സെടുത്ത് മടങ്ങി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രണ്ട് പേര്‍ റണ്ണൗട്ടായി.
പാക് നിരയില്‍ സൗദ് ഷക്കീല്‍ അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 5 ഫോറുകള്‍ സഹിതം 76 പന്തില്‍ 62 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്‍സ് കണ്ടെത്തി. റിസ്വാനെ അക്ഷര്‍ പട്ടേലും സൗദ് ഷക്കീലിനെ ഹര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്.
മികച്ച തുടക്കത്തിന് ശേഷം പൊടുന്നനെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ പാകിസ്ഥാന്‍ 25 ഓവര്‍ പന്നിട്ടപ്പോഴാണ് 100 കടന്നത്. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ പാകിസ്ഥാന് 2 വിക്കറ്റുകള്‍ തുടരെ നഷ്ടമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്നു തോന്നിയ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടു പിന്നാലെ സഹ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ അക്ഷര്‍ പട്ടേല്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കി.
ഓപ്പണര്‍ ബാബര്‍ അസമിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹര്‍ദികാണ് താരത്തെ മടക്കിയത്. ബാബര്‍ ഫോമിലേക്ക് ഉയരുന്നതിനിടെയാണ് പാക് ടീമിനെ ഞെട്ടിച്ച ഹര്‍ദികിന്റെ മികവ്. ബാബര്‍ 5 ഫോറുകള്‍ സഹിതം 25 പന്തില്‍ 23 റണ്‍സുമായി മടങ്ങി. ഓപ്പണിങില്‍ ഇമാം ഉള്‍ ഹഖുമായി ചേര്‍ന്ന് 41 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി നില്‍ക്കെയാണ് ബാബറിന്റെ മടക്കം.
പിന്നാലെ കുല്‍ദീപ് യാദവിന്റെ ഓവറില്‍ സഹ ഓപ്പണര്‍ ഇമാം ഉള്‍ ഹഖും പുറത്തായി. സിംഗിളിനായി ഓടിയ ഇമാമിനെ അക്ഷര്‍ പട്ടേല്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ ടീമില്‍ ഇടമില്ലാതിരുന്ന താരത്തിനു ഇന്ത്യക്കെതിരെ അവസരം നല്‍കി. എന്നാല്‍ തിളങ്ങാനായില്ല. 10 റണ്‍സ് മാത്രമാണ് ഇമാമിന്റെ സംഭാവന.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാനുള്ള പോരാട്ടം നടത്തിയാണ് പിരിഞ്ഞത്. ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ 104 റണ്‍സ് സഖ്യം ചേര്‍ത്തു.
തയ്യബ് താഹിറിന് അധികം ആയുസുണ്ടായില്ല. താരം 4 റണ്‍സുമായി പുറത്തായി. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. പിന്നാലെ സല്‍മാന്‍ ആഘ, ഷഹീന്‍ ഷാ അഫ്രീദി എന്നിവരെ അടുത്തടുത്ത പന്തുകളില്‍ കുല്‍ദീപ് യാദവ് പുറത്താക്കി. 43ാം ഓവറില്‍ നാല്, അഞ്ച് പന്തുകളിലാണ് കുല്‍ദീപ് വിക്കറ്റെടുത്തത്. താരത്തിന് ഹാട്രിക്ക് നഷ്ടമായി. സല്‍മാന്‍ 19 റണ്‍സും ഷഹീന്‍ റണ്ണെടുക്കാതെയും മടങ്ങി.
14 റണ്‍സെടുത്ത നസീം ഷായെ മടക്കി കുല്‍ദീപ് 3 വിക്കറ്റുകള്‍ തികച്ചു. പിന്നാലെ ഹാരിസ് റൗഫ് 8 റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടായി. ഖുഷ്ദിലിന്റെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ച് ഹര്‍ഷിത് റാണയാണ് പാക് ഇന്നിങ്സിന് തിരശീലയിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.