താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; മുംബൈയില്‍ നിന്നും ഇവരെ ഇന്ന് കേരളത്തില്‍ എത്തിക്കും; വഴിത്തിരിവായത് പുതിയ സിം കാര്‍ഡ്

താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; മുംബൈയില്‍ നിന്നും ഇവരെ ഇന്ന് കേരളത്തില്‍ എത്തിക്കും; വഴിത്തിരിവായത് പുതിയ സിം കാര്‍ഡ്

താനൂര്‍: ബുധനാഴ്ച താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാലാ സ്റ്റേഷനില്‍ നിന്നാണ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരാണ് കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. മുംബൈയില്‍ നിന്ന് ഇന്ന് തന്നെ വീട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

ഇന്നലെ രാത്രി ഒമ്പതോടെ കുട്ടികള്‍ പുതിയ സിം കാര്‍ഡ് ഇട്ടതാണ് വഴിത്തിരിവായത്. കേരള പൊലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികള്‍ സുരക്ഷിതരാണെന്നും പൂനെ ആര്‍.പി.എഫ് ഓഫീസില്‍ എത്തിച്ചെന്നും പൊലീസ് അറിയിച്ചു. അതേസമയം പൊലീസ് തങ്ങളെ കണ്ടെത്തിയതില്‍ കുട്ടികള്‍ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാല്‍ ബന്ധുക്കള്‍ വഴക്ക് പറയുമോ എന്ന ഭയത്തിലാണെന്നും പെണ്‍കുട്ടികളുമായി ഫോണില്‍ സംസാരിച്ച താനൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു. ആര്‍പിഎഫ് സംഘം കുട്ടികളെ പുനെയില്‍ എത്തിച്ച് താനൂര്‍ പൊലീസിന് കൈമാറും. താനൂര്‍ എസ്‌ഐയും രണ്ട് പൊലീസുകാരും രാവിലെയോടെ മുംബൈയില്‍ എത്തും.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ട് പേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ട് നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പൊലീസിന് ലഭിച്ച വിവരം. യുവാവ് രണ്ട് പേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു.

പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ വിവരം മഹാരാഷ്ട്ര പൊലീസിനും മലയാളി സമാജത്തിനും കേരള പൊലീസ് കൈമാറിയിരുന്നു. പൊലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. പെണ്‍കുട്ടികളിലൊരാള്‍ പാര്‍ലറില്‍ മുടി മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിലെത്തിയതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞതെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പാര്‍ലറില്‍ നിന്ന് പോയി.

കുട്ടികള്‍ പരീക്ഷയെഴുതാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ സ്‌കൂളില്‍ എത്തിയില്ല. പരീക്ഷയ്ക്ക് കാണാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.