'അര്‍ബന്‍ മൈനിങ്' കേരളത്തിലും; ഇ-മാലിന്യത്തില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിച്ചെടുക്കും

'അര്‍ബന്‍ മൈനിങ്' കേരളത്തിലും; ഇ-മാലിന്യത്തില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിച്ചെടുക്കും

തിരുവനന്തപുരം: ഇലക്ട്രോണിക് മാലിന്യത്തില്‍ അടങ്ങിയ പ്രധാന ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്ന അര്‍ബന്‍ മൈനിങ് കേരളത്തിലും വരുന്നു. സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയാണ്(സി-മെറ്റ്) സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്.

ഇത്തരത്തില്‍ വേര്‍തിരിച്ചെടുക്കുന്ന ലിഥിയം, കൊബോള്‍ട്ട്, നിക്കല്‍ തുടങ്ങിയ ധാതുക്കള്‍ പുനരുപയോഗിക്കുന്നതുവഴി അവയുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനാകും. തെലങ്കാനയില്‍ 36 കോടി രൂപ ചെലവില്‍ സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. 14 കോടി വീതം കേന്ദ്ര-സംസ്ഥാന വിഹിതവും ബാക്കി സ്വകാര്യനിക്ഷേപവുമാണിതില്‍. ഇന്ത്യയില്‍ ഒരു വര്‍ഷം 410 കോടി കിലോ ഇ-മാലിന്യമാണ് പുറന്തള്ളുന്നത്. ഇതില്‍ 33 ശതമാനം മാത്രമാണ് ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്.

വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇ-മാലിന്യം ശേഖരിക്കാന്‍ ഹരിത കര്‍മസേനയുടെയും സന്നദ്ധതപ്രവര്‍ത്തകരുടെയും സഹായം തേടും. ഇതിനുവേണ്ടി പ്രത്യേക പരിശീലനം നല്‍കും. ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച് സംസ്‌കരണ പ്ലാന്റുകളിലേക്ക് അയക്കും.

ഇലക്ട്രോണിക് ഉപകരണനിര്‍മാണം, അര്‍ധചാലകങ്ങള്‍, വിമാനങ്ങള്‍, ഹരിതോര്‍ജ ഉത്പാദനം തുടങ്ങിയവയില്‍ അര്‍ബണ്‍ മൈനിങ്ങിലൂടെ ലഭിക്കുന്ന ധാതുക്കള്‍ ഉപയോഗിക്കും. ഇതോടൊപ്പം മാലിന്യത്തിലടങ്ങിയ സ്വര്‍ണം, വെള്ളി, പലേഡിയം, പ്ലാറ്റിനം തുടങ്ങിയ മൂല്യമേറിയ ലോഹങ്ങളും വേര്‍തിരിക്കാന്‍ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.