എംപുരാന്‍ വിവാദവുമായി ബന്ധമില്ല: മൂന്ന് മാസമായി ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ നീരീക്ഷണത്തില്‍; ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്ന് ഇഡി

എംപുരാന്‍ വിവാദവുമായി ബന്ധമില്ല: മൂന്ന് മാസമായി ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ നീരീക്ഷണത്തില്‍; ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്ന് ഇഡി

ചെന്നൈ: വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി നടത്തുന്ന റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്.

ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ നേരം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന.

2022 ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എംപുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ വിശദീകരണം.

കോഴിക്കോട് കോര്‍പറേറ്റ് ഓഫീസ്, ഹോട്ടല്‍, വിവിധ സ്ഥാപനങ്ങള്‍, ചെന്നൈയിലെ ഓഫീസ്, ഗോകുലം ഗോപാലന്റെ മകന്‍ ബൈജുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വിദേശ നിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് പരിശോധന. മുന്‍പും ഗോകുലം കമ്പനിയില്‍ ഇത്തരം പരിശോധനകള്‍ നടന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.