മൂന്നാംവട്ട ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ നീണ്ടു; വൈകുന്നേരത്തോടെ ഗോകുലം ഗോപാലനെ വിട്ടയച്ച് ഇ.ഡി

മൂന്നാംവട്ട ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ നീണ്ടു; വൈകുന്നേരത്തോടെ  ഗോകുലം ഗോപാലനെ വിട്ടയച്ച് ഇ.ഡി

കൊച്ചി: പ്രമുഖ വ്യവസായിയും വിവാദമായ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലനെ ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിട്ടയച്ചു. ഇ.ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

അവര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. അതിനുള്ള അധികാരം അവര്‍ക്കുണ്ട്. താന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ഗോകുലം ഗോപാലന്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം എന്ത് വിഷയത്തിന്മേലാണ് ചോദ്യം ചെയ്യലെന്ന് അദേഹം വ്യക്തമാക്കിയില്ല.

കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫീസിലും പിന്നീട് ചെന്നൈയിലേക്ക് വിളിച്ചു വരുത്തിയും ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിന്‍സിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോര്‍പറേറ്റ് ഓഫീസിലും ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസില്‍ നടന്ന ഇ.ഡി റെയ്ഡില്‍ ഒന്നരക്കോടിയുടെ കറന്‍സി പിടിച്ചെടുത്തെുന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇ.ഡി ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നാണ് ഗോഗുലം ഗോപാലന്റെ പ്രതികരണം.

സിനിമയെന്ന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മറ്റു ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു. എമ്പുരാന്‍ സംബന്ധിച്ചാണോ ചോദ്യം ചെയ്യലെന്ന ചോദ്യത്തിനും അദേഹം  മറുപടി നല്‍കിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.