ബീജിങ്: ട്രംപിന്റെ പകരച്ചുങ്കത്തിന് വീണ്ടും ചൈനയുടെ തിരിച്ചടി. ഇത്തവണ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 84 ശതമാനമായി നികുതി ഉയര്‍ത്തിയിരിക്കുകയാണ് ചൈന. ചൈനയ്ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈനയും 34 ശതമാനം തീരുവ ചുമത്തിയിരുന്നു.
ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയാണ് ട്രംപ് മറുപടി നല്‍കിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനമായി നികുതി ഉയര്‍ന്നു. അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് യു.എസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ചൈന വീണ്ടും അധിക തീരുവ പ്രഖ്യാപിച്ചത്. ഇതോടെ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള നികുതി 84 ശതമാനമായി ഉയര്‍ന്നു. ഇതിന് പുറമെ ചൈന യു.എസ് കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മാത്രമല്ല യു.എസിന്റെ തീരുവ നയങ്ങള്‍ക്കെതിരെ ലോകവ്യാപാര സംഘടനയ്ക്ക് പരാതി നല്‍കുമെന്നും ചൈന വ്യക്തമാക്കി. 12 യു.എസ് കമ്പനികളാണ് കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആറ് കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
യു.എസിന്റെ തീരുവ നയം തെറ്റിനുമേല്‍ വീണ്ടും തെറ്റ് ചെയ്യുന്നതാണെന്നും തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും താല്‍പര്യങ്ങളെയും ലംഘിക്കുന്നതാണെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.