'ഹൂതികള്‍ക്കെതിരായ ആക്രമണം; രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടു': യു.എസ് പ്രതിരോധ സെക്രട്ടറി പ്രതിരോധത്തില്‍

'ഹൂതികള്‍ക്കെതിരായ ആക്രമണം; രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടു':  യു.എസ് പ്രതിരോധ സെക്രട്ടറി പ്രതിരോധത്തില്‍

വാഷിങ്ടണ്‍: യെമനിലെ ഹൂതി വിമതര്‍ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ യു.എസ് ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പുറത്തുവിട്ടതായി ആരോപണം.

തന്റെ സ്വകാര്യ ഫോണില്‍ നിന്ന് സിഗ്‌നല്‍ ആപ്പിലെ ഗ്രൂപ്പ് ചാറ്റ് വഴി അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പീറ്റ് ഹെഗ്സെത്ത് കുടുംബാംഗങ്ങളോടും സുഹൃത്തുകളോടും പങ്കുവെച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിഫന്‍സ് സെക്രട്ടറിയായി പീറ്റ് നിയമിതനാകുന്നതിന് മുന്‍പ് ഉണ്ടാക്കിയതാണ് ഈ ഗ്രൂപ്പ് ചാറ്റ്. ഡിഫന്‍സ് സെക്രട്ടറിയായി നിയമിതനായ ശേഷവും സ്വകാര്യ ഫോണിലൂടെ ഈ സിഗ്‌നല്‍ ഗ്രൂപ്പ് ചാറ്റ് പീറ്റ് ഉപയോഗിച്ചിരുന്നു. ഇതിലൂടെയാണ് തന്റെ ഭാര്യയോടും സഹോദരനോടും അഭിഭാഷകനോടും രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പീറ്റ് പങ്കുവെച്ചത്.

ഹെഗ്സെത്തിന്റെ ഭാര്യയും ഫോക്സ് ന്യൂസിന്റെ മുന്‍ പ്രൊഡ്യൂസറുമായ ജെന്നിഫര്‍ റൗജെത്ത് പ്രതിരോധ വകുപ്പില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കാതെ തന്നെ നയതന്ത്ര യോഗങ്ങളില്‍ പീറ്റിനൊപ്പം പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പീറ്റിന്റെ സഹോദരനായ ഫില്‍ ഹെഗ്സെത്ത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായി ജോലിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യെമനിലെ ഹൂതികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ചചെയ്യാനുള്ള സിഗ്‌നല്‍ ആപ്പിലെ ഗ്രൂപ്പില്‍ 'ദ അറ്റ്ലാന്റിക്' മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫെറി ഗോള്‍ഡ്ബെര്‍ഗിനെ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു.

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മൈക്ക് വാള്‍ട്ട്സിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റ് ഹെഗ്സെത്തിനേക്കുറിച്ചുള്ള വാര്‍ത്തയും പുറത്തു വന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.