ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ പ്രസിഡന്റായി ആന്റോ ആന്റണിയുടെ നിയമനം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം ഇന്ന് അര്‍ധരാത്രി ഉണ്ടാകുമെന്നാണ് സൂചന. റാഞ്ചിയില്‍ നിന്നും ഡല്‍ഹിയില്‍ തിരിച്ചെത്തിയ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എഐസിസി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെസി വേണുഗോപാലിന്റെ ഉറച്ച പിന്തുണയും റോബര്‍ട്ട് വാധ്രയുടെ ഇടപെടലുമാണ് ആന്റോയ്ക്ക് തുണയായതെന്നാണ് സൂചന.
ആന്റോ ആന്റണിയെ പുതിയ ചുമതലയേല്‍പ്പിക്കുന്നതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ സൂചിപ്പിക്കുന്നു. കെ. സുധാകരന് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലേക്ക് കടക്കാനിരിക്കെ പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ. സുധാകരനെ അറിയിച്ചിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകരന്‍ പറഞ്ഞതും ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് വിലയിരുത്തല്‍. കെ. സുധാകരനെതിരെ കടുത്ത എതിര്‍പ്പാണ് സംസ്ഥാനത്ത് നിന്നുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ കേരളത്തിലെ നേതാക്കള്‍ക്കിടിയില്‍ അഭിപ്രായ ഐക്യമുണ്ടായതോടെയാണ് സുധാകരനെ മാറ്റാമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. എന്നാല്‍ സുധാകരന് അനുകൂലമായി ശശി തരൂരും കെ. മുരളീധരനും പരസ്യമായി രംഗത്തെത്തിയിരുന്നു. അവരുടെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
ആന്റോ ആന്റണി പുതിയ പ്രസിഡന്റാകുന്നതോടെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണയും കോണ്‍ഗ്രസിനുണ്ടാകുമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. എ.കെ ആന്റണി സജീവ നേതൃത്വത്തില്‍ നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിന് ശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവ വോട്ടുകള്‍ നേരിയതെങ്കിലും ബിജെപിയിലേക്ക് ചായുമെന്ന ചിന്തയും പുതിയ തീരുമാനത്തിന് കാരണമായി പറയപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.