ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ ഏഴംഗ പ്രതിനിധി സംഘത്തെ നിയമിക്കും. ഇതിനായുള്ള ബഹുകക്ഷി സംഘത്തെ കോണ്‍ഗ്രസ് എംപിയും വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍ നിയിക്കും. സംഘത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ജോണ്‍ ബ്രിട്ടാസ് എന്നി മലയാളികളും ഉണ്ട്. യു.എസ്, യു.കെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം തരൂര്‍ സ്വീകരിക്കുകയായിരുന്നു. സമിതിയുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.
പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള നിര്‍ണായക ഘട്ടങ്ങളായിരിക്കും തരൂര്‍ നയിക്കുന്ന സംഘം ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുക. യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍ക്കാരുകളെ പാകിസ്ഥാന്‍ ഭീകരവാദത്തിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ബോധവല്‍കരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. 70 രാജ്യങ്ങളിലെ പ്രതിരോധ അറ്റാഷേമാര്‍ക്ക് ഇന്ത്യ ഇതിനകം ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ബ്രീഫിങ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ചൈന, തുര്‍ക്കി എന്നിവരെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു.
മെയ് 19 ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, തരൂര്‍ നയിക്കുന്ന പാര്‍ലമെന്ററി പാനലിന് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് വിശദീകരണം നല്‍കും. ബൈജയന്ത് പാണ്ഡ, രവിശങ്കര്‍ പ്രസാദ്, സഞ്ജയ് ഝാ, ശ്രീകാന്ത് ഷിന്‍ഡെ, കനിമൊഴി, സുപ്രിയ സുലെ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളോട് ആലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് എംപിമാരുടെ പട്ടിക തയ്യാറാക്കിയത് എന്നതും ശ്രദ്ധേയമാണ്. തരൂരിനെ പരിഗണിക്കുന്നതിലൂടെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യവും ബിജെപിക്കുണ്ടെന്ന സൂചന ഇതിലുണ്ട്.
അതേസമയം ശശി തരൂരിന് പിന്തുണയുമായി മുരളി തുമ്മാരുകുടി അടക്കമുള്ള ആളുകള്‍ രംഗത്ത് വന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന ദിവസങ്ങളിലും അതിന് ശേഷവും ആ വിഷയത്തെ പറ്റി ഏറ്റവും നന്നായി വിലയിരുത്തി സംസാരിച്ചത് ശശി തരൂര്‍ ആയിരുന്നുവെന്ന് അദേഹം അഭിപ്രായപ്പെട്ടു. തനിക്കതില്‍ അതിശയം ഒന്നും തോന്നിയില്ല. അന്താരാഷ്ട്ര രംഗത്ത് മുപ്പതില്‍ ഏറെ വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള, ഏറെ സംഘര്‍ഷങ്ങളുടെ കാലത്ത് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവായിരുന്ന അദേത്തിന് കാര്യങ്ങളെ വേണ്ട തരത്തില്‍ വിശകലനം ചെയ്യാനും മാധ്യമങ്ങളുടെ മുന്നില്‍ അളന്ന് കുറിച്ച വാക്കുകളില്‍ സംസാരിക്കാനും അറിയാമെന്ന് എത്രയോ പ്രാവശ്യം കണ്ടിട്ടുള്ളതാണെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.