യുവതിക്കൊപ്പമുള്ള ഫോട്ടോ ഫെയ്‌സ് ബുക്കില്‍: മകനെ പാര്‍ട്ടിയില്‍ നിന്നും കുടുബത്തില്‍ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

യുവതിക്കൊപ്പമുള്ള ഫോട്ടോ ഫെയ്‌സ് ബുക്കില്‍: മകനെ പാര്‍ട്ടിയില്‍ നിന്നും കുടുബത്തില്‍ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

പാറ്റ്ന: സാമൂഹിക മാധ്യമത്തിലൂടെ പങ്കാളിയെ പരിചയപ്പെടുത്തിയ മകന്‍ തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവ്. പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും തേജ് ധാര്‍മിക മൂല്യങ്ങളെ അവഗണിക്കുന്നു എന്നാരോപിച്ചാണ് നടപടി.

12 വര്‍ഷമായി താന്‍ പ്രണയത്തിലാണന്ന് തേജ് പ്രതാപ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ പങ്കാളി എന്ന കുറിപ്പോടെ ഒരു യുവതിക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോയും തേജ് പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെ കുടുംബത്തില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് ലാലു പ്രസാദ് യാദവ് അറിയിക്കുകയായിരുന്നു. 'മൂത്ത മകന്റെ പ്രവര്‍ത്തനങ്ങള്‍ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും കുടുംബ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമല്ല'- ലാലു എക്സ് പോസ്റ്റില്‍ പറഞ്ഞു.

ഇനി മുതല്‍ തേജ് പ്രതാപ് യാദവിന് തന്റെ പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല. അദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ നല്ലതും ചീത്തയും ഗുണദോഷങ്ങളും തിരിച്ചറിയാന്‍ സാധിക്കട്ടെ.

അദേഹവുമായി ബന്ധം പുലര്‍ത്തുന്നതില്‍ എല്ലാവരും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങള്‍ പൊതുജീവിതത്തില്‍ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ടന്നും ലാലു പ്രസാദ് പറഞ്ഞു.

നേരത്തെ വിവാഹിതനായിരുന്നു തേജ് പ്രതാപ്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യ റായി ആയിരുന്നു ഭാര്യ. 2018 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഈ ബന്ധം അധിക കാലം തുടര്‍ന്നില്ല.

അതേസമയം തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വന്ന പോസ്റ്റ് തള്ളി തേജ് പ്രതാപ് രംഗത്തെത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് മുന്‍ മന്ത്രി കൂടിയായ തേജ് പ്രതാപിന്റെ ഏറ്റവും പുതിയ വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.