മംഗളൂരു: ദക്ഷിണ കന്നഡയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാല് മരണം. ഒരു കുടുംബത്തിലെ രണ്ട് പേര്‍ ഉള്‍പ്പെടെയാണ് നാല് പേര്‍ മരിച്ചത്. ദക്ഷിണ കന്നഡയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പല മേഖലകളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്. വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് കനത്ത മഴയില്‍ മംഗളൂരു ഉള്ളാളില്‍ മതിലിടിഞ്ഞ് പത്ത് വയസുകാരി മരിച്ചത്. വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ബല്‍മ കനകരെയിലെ നൗഷാദിന്റെ മകള്‍ നയീമയാണ് മരിച്ചത്. മതിലിടിഞ്ഞ് ജനലില്‍ കൂടി മണല്‍ വീടിനകത്തേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.
മംഗളൂരുവിലുണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമയാണ് മരിച്ചത്. ഉള്ളാള്‍ മേഖലയില്‍ തന്നെ ഉണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് വയസ് പ്രായമുള്ള കുട്ടിയടക്കം രണ്ട് പേരാണ് മരിച്ചത്. വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീഴുകയായിരുന്നു.
ദക്ഷിണ കര്‍ണാടകയില്‍ കനത്ത മഴ തുടരുകയാണ്. മംഗളൂരു, തലപ്പാടി, കുമ്പള, ഉപ്പള അടക്കമുള്ള പ്രദേശങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ഉള്ളാള്‍ താലൂക്കില്‍ കനത്ത മഴ തുടരുകയാണ്. പല വീടുകളും വെള്ളത്തിനടിയിലാണ്. കല്ലാപു, ധര്‍മ്മനഗര, തലപ്പാടി, മോണ്‍ടെപദവു അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.