ടോക്കിയോ: ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ജാപ്പനീസ് കമ്പനിയായ ഐ സ്‌പേസിന്റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. ഇന്ന് ചന്ദ്രനിലെ ലാന്‍ഡിങിനിടെ റെസിലിയന്‍സ് ലാന്‍ഡര്‍ തകരുകയായിരുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം.
രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം വട്ടമാണ് ഐ സ്‌പേസിന്റെ ആളില്ലാ ചാന്ദ്ര ദൗത്യം പരാജയപ്പെടുന്നത്. ദൗത്യം പരാജയപ്പെട്ടതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ ജാപ്പനീസ് സ്വകാര്യ പേടകം എന്ന നേട്ടം കൈവരിക്കാന്‍ റെസിലിയന്‍സിനായില്ല. 2023 ല്‍ ഐ സ്‌പേസ് അയച്ച ആദ്യ ചാന്ദ്ര പേടകം സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം തകര്‍ന്നിരുന്നു.
കഴിഞ്ഞ ജനുവരി 15 ന് സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു റെസിലിയന്‍സ് ലാന്‍ഡര്‍ ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. ചന്ദ്രനെ കുറിച്ച് പഠിക്കാന്‍ 10 ശാസ്ത്രീയ ഉപകരണങ്ങള്‍ ലാന്‍ഡറിലുണ്ടായിരുന്നു. അഞ്ച് മാസം നീണ്ട യാത്രയ്ക്കൊടുവില്‍ ഇന്നാണ് പേടകം ചന്ദ്രന്റെ വടക്കേ അര്‍ധ ഗോളത്തിലെ മേര്‍ ഫ്രിഗോറിസില്‍ സോഫ്റ്റ് ലാന്‍ഡിങിന് ശ്രമിച്ചത്.
എന്നാല്‍ റെസിലിയന്‍സിന്റെ ലാന്‍ഡിങ് വിജയമാക്കാന്‍ ഐ സ്‌പേസിനായില്ല. പ്രൊപല്‍ഷന്‍ സംവിധാനത്തിലോ സോഫ്റ്റ് വെയറിലോ ഹാര്‍ഡ് വെയറിലോ വന്ന തകരാറാകാം റെസിലിയെന്‍സിന്റെ തകര്‍ച്ചയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍.
റെസിലിയന്‍സില്‍ ടെനാസിറ്റി എന്ന് പേരുള്ള ചെറിയ റോവറും അടങ്ങിയിരുന്നു. റെസിലിയന്‍സിലുള്ള റോവര്‍ ചന്ദ്രനിലെ റെഗോലിത്ത് ശേഖരിക്കുമെന്നാണ് കരുതിയിരുന്നത്. റെസിലിയന്‍സ് ലാന്‍ഡറിനൊപ്പം ഫയര്‍ ഫ്‌ളൈ എയ്റോ സ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് എന്ന പേടകവും സ്‌പേസ് എക്സ് ജനുവരി 15 ന് വിക്ഷേപിച്ചിരുന്നു. ചരിത്രത്തിലാദ്യമായായിരുന്നു രണ്ട് ലാന്‍ഡറുകള്‍ ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്.
മാര്‍ച്ച് രണ്ടിന് ബ്ലൂ ഗോസ്റ്റ് മേര്‍ ക്രിസിയം ഗര്‍ത്തത്തില്‍ വിജയകരമായി ഇറങ്ങി. ലാന്‍ഡിങ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ചാന്ദ്ര ലാന്‍ഡര്‍ എന്ന നേട്ടം ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ അന്ന് സ്വന്തമാക്കി.
ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ നിന്ന് സൂര്യോദയം അടക്കമുള്ള അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ലാന്‍ഡര്‍ കരാറടിസ്ഥാനത്തില്‍ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സിഎല്‍പിഎസ് പദ്ധതിയുടെ ഭാഗമായാണ് ബ്ലൂ ഗോസ്റ്റും റെസിലിയന്‍സും സ്‌പേസ് എക്സിന്റെ സഹായത്തോടെ നാസ അയച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.