ഹോങ്കോങ്:
: അഹമ്മദാബാദ് വിമാനാപകടത്തില്‍ യാത്രക്കാരും രണ്ട് പൈലറ്റുമാരും പത്ത് ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ രമേശ് വിശ്വാസ് കുമാര്‍ ബുചര്‍വാദ(40) ആണ് ഏവരെയും അത്ഭുതപ്പെടുത്തി അപകടത്തെ അതിജീവിച്ചത്. ആരും രക്ഷപ്പെട്ടില്ലെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ ജീവനോടെ പുറത്തെത്തിയത്. കാര്യമായ പരിക്കുകള്‍ പോലും ഏറ്റിരുന്നില്ല.
വലതു വശത്ത് വിമാന ചിറകിന് മുന്നില്‍ ജനലിനോട് ചേര്‍ന്ന 11A സീറ്റിലിരുന്ന വിശ്വാസിന് തീപടരുന്നതിന് മുന്‍പ് പുറത്ത് കടക്കാന്‍ കഴിഞ്ഞതാണ് രക്ഷയായത്. കാര്യമായ പരിക്കുകളില്ലാതെ രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം നടന്ന് ആംബുലന്‍സില്‍ കയറിയാണ് അദേഹം ആശുപത്രിയിലേക്ക് പോയത്. ഒപ്പം സഞ്ചരിച്ച രമേശിന്റെ സഹോദരന്‍ മരണപ്പെടുകയും ചെയ്തു.
ഇപ്പോഴിതാ വിമാനാപകടത്തില്‍ നിന്ന് അവിശ്വസനീയമായി രക്ഷപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ട് തായ്ലാന്‍ഡ് നടനും ഗായകനുമായ റുവാങ്സാക് ലോയ്ചുസാക് പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
27 വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അനുഭവമാണ് റുവാങ്‌സാക് പങ്കുവച്ചത്. അന്ന് അദേഹം ഇരുന്നതും 11A സീറ്റിലായിരുന്നു. 1998 ഡിസംബര്‍ 11 ന് ദക്ഷിണ തായ്ലാന്‍ഡിലാണ് വിമാനാപകടമുണ്ടായത്.
ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ തായ് എയര്‍വേയ്സ് ഫ്‌ളൈറ്റ് ടിജി 261 ഒരു ചതുപ്പിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 146 പേരില്‍ 101 പേര്‍ മരിച്ചു. അന്ന് 20 വയസായിരുന്നു റുവാങ്‌സാകിന്.
എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനായ വിശ്വാസ് 11A സീറ്റിലാണ് ഇരുന്നത് എന്ന കേട്ടപ്പോള്‍ തനിക്ക് മരവിപ്പ് അനുഭവപ്പെട്ടുവെന്ന് ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നടന്‍ പറഞ്ഞു.
അപകടത്തിനു ശേഷമുള്ള തന്റെ ജീവിതത്തെ രണ്ടാം ജീവിതമെന്ന് വിശേഷിപ്പിച്ച അദേഹം അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനവും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.