ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. 20 പേരെ കാണാതായി. കാംഗ്ര ജില്ലയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ 20 ഓളം പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്ദിരാ പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബര്‍ കോളനിയില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കില്‍പ്പെട്ടത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
മഴ കാരണം ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തൊഴിലാളികള്‍ താല്‍കാലിക ഷെല്‍ട്ടറുകളില്‍ വിശ്രമിക്കുമ്പോഴാണ് മണൂനി ഖാദില്‍ നിന്നും സമീപത്തെ ഓടകളിലും വെള്ളം നിറഞ്ഞ് ലേബര്‍ കോളനിയിലേക്കെത്തുകയും തൊഴിലാളികള്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തത്. 20 തൊഴിലാളികളെ കാണാതായതായി ധര്‍മ്മശാല എംഎല്‍എ സുധീര്‍ ശര്‍മ്മ വ്യക്തമാക്കി.
സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്), പ്രാദേശിക ഭരണകൂടം, റവന്യൂ വകുപ്പ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കുളു ജില്ലയുടെ പല ഭാഗങ്ങളിലും മേഘവിസ്‌ഫോടനങ്ങള്‍ ഉണ്ടാകുകയും മലവെള്ളപ്പാച്ചിലില്‍ മൂന്ന് പേരെ കാണാതാകുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വീടുകള്‍ സ്‌കൂള്‍ കെട്ടിടം, കടകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. അതേസമയം വാഹന ഗതാഗതം നിരോധിച്ചിട്ടില്ല. അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.