തിരുവനന്തപുരം: തെങ്ങില്‍ കയറി വെള്ളയ്ക്ക പറിച്ചെറിഞ്ഞും മറ്റ് കാര്‍ഷിക വിളകള്‍ നശിപ്പിച്ചും നാടന്‍ കുരങ്ങുകള്‍ കര്‍ഷകര്‍ക്കുണ്ടാക്കുന്ന ദുരിതങ്ങള്‍ അനുദിനം പെരുകുന്നു. കാര്‍ഷിക വിളകള്‍ക്ക് നാശം വിതയ്ക്കുന്നത് കാരണം മനുഷ്യ-കുരങ്ങ് സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ വിവിധ വഴികള്‍ തേടുകയാണ് സംസ്ഥാന വനം വകുപ്പ്.
ഇതിന്റെ ഭാഗമായി മനുഷ്യവാസ പ്രദേശങ്ങളിലെ ശല്യക്കാരായ കുരങ്ങുകളെ വ്യാപകമായി വന്ധീകരിക്കാനാണ് തീരുമാനം. കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള വിവിധ പദ്ധതികള്‍ വനം വകുപ്പ് ആലോചിച്ചു വരികയാണെന്നും അതിനുള്ള പല വഴികളിലൊന്നാണ് വന്ധീകരണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് ജനങ്ങളുമായി വനം വകുപ്പ് ആശയ വിനിമയം നടത്തിയിരുന്നു. അങ്ങനെ ജനങ്ങളില്‍ നിന്നു ലഭിച്ച ഒരാശയമാണിത്. കുരങ്ങ് ശല്യം അങ്ങേയറ്റം രൂക്ഷമായ സ്ഥലങ്ങളില്‍ വന്ധീകരണം നടപ്പാക്കാനാണ് ആലോചന. അതിന് കേന്ദ്ര വനം-പരിസ്ഥിതി-കാലവസ്ഥാ വ്യതിയാന വകുപ്പിന്റെ അനുമതി ആവശ്യമാണ്. നിര്‍ദ്ദേശങ്ങള്‍ വനം വകുപ്പ് തയാറാക്കി വരികയാണെന്നും വൈകാതെ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും പ്രമോദ് പറഞ്ഞു.
നിലവില്‍ ശല്യക്കാരായ വന്യ മൃഗങ്ങളില്‍ കാട്ടു പന്നികളെ മാത്രമാണ് വെടിവച്ചു കൊല്ലുന്നതിന് അനുമതിയുള്ളു. എന്നാല്‍ കുരങ്ങുകളെ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ ആലോചനയില്ല. മാത്രമല്ല ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഈ കുരങ്ങുകളെ വംശനാശ ഭീഷണി നേരിടുന്ന ഇനമായാണ് കണക്കാക്കുന്നത്. അതിനാലാണ് വന്ധീകരണത്തെക്കുറിച്ച് വനം വകുപ്പ് കടക്കുന്നത്.
വന്ധീകരണത്തിന് വിധേയമാക്കുന്ന കുരങ്ങുകള്‍ക്ക് അവയുടെ മുറിവ് ഉണങ്ങുന്നതുവരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഷെല്‍ട്ടര്‍ ഹൗസുകള്‍ സജ്ജീകരിക്കേണ്ടി വരും. ഇതോടൊപ്പം ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍, പ്രത്യേകിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ആവിഷ്‌കരിച്ചു വരികയാണ്. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ ഭക്ഷണം വലിച്ചെറിയുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുമെന്നും പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ നാടന്‍ കുരങ്ങുകളുടെ ശല്യം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഇവ കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കുന്നതിനും അവയുടെ എണ്ണമെടുക്കുന്നതിനും കേരള വനം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്. കുരങ്ങുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിന് തദ്ദേശഭരണ സ്ഥാപന അംഗങ്ങുമായി ചേര്‍ന്ന് വിവര ശേഖരണത്തിനാണ് ശ്രമിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭാംഗങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുരങ്ങുകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന നടപടികള്‍ വനം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. ഇവയുടെ ഹോട്ട് സ്പോട്ടുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയ സേഷമായിരിക്കും കണക്കെടുക്കുന്നത്.
കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ നാടന്‍ കുരങ്ങുകളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. വേട്ടയാടല്‍, മരങ്ങളുടെ നശീകരണം തുടങ്ങിയ ഘടകങ്ങളാണ് ഇവയുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്ന ഘടകങ്ങള്‍. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.