ബില്ലില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; രാഷ്ട്രപതിയുടെ 14 ചോദ്യങ്ങള്‍ അടങ്ങിയ റഫറന്‍സ് ഇന്ന് സുപ്രീം കോടതിയില്‍

ബില്ലില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; രാഷ്ട്രപതിയുടെ 14 ചോദ്യങ്ങള്‍ അടങ്ങിയ റഫറന്‍സ് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ റഫറന്‍സ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.

ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് റഫറന്‍സ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ് നരസിംഹ, എ.എസ് ചന്ദുര്‍കര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സുപ്രീം കോടതി മൂന്ന് മാസം സമയപരിധി നിശ്ചയിച്ചത്. സമയപരിധി ലംഘിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബഞ്ച് വിധിച്ചിരുന്നു.

ഈ വിധിക്കെതിരെ ഭരണഘടനയുടെ 143 (1) വകുപ്പ് അനുസരിച്ചാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങള്‍. വിധിയില്‍ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയിരിക്കുന്നത്.

ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധിയില്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചനാധികാരം ഉപയോഗിക്കുന്നത്.

ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വ്യത്യസ്ത വിധികള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് അനുസരിച്ച് ഇക്കാര്യങ്ങളില്‍ വ്യക്തത തേടുന്നത് എന്നും റഫറന്‍സില്‍ രാഷ്ട്രപതി വ്യക്തമാക്കുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.