'ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണി ഇന്ത്യ അതിന്റെ ഇര'; എസ്.സി.ഒ ഉച്ചകോടിക്കിടെ മോഡി-ഷി-പുടിന്‍ സൗഹൃദ ചര്‍ച്ച

'ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണി ഇന്ത്യ അതിന്റെ ഇര'; എസ്.സി.ഒ ഉച്ചകോടിക്കിടെ മോഡി-ഷി-പുടിന്‍ സൗഹൃദ ചര്‍ച്ച

ബീജിങ്: ഭീകരവാദമാണ് മാനവരാശിക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്ര മോഡി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ച് വരികയാണ്. അടുത്തിടെ പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശം അവസ്ഥയാണ് കണ്ടത്. ദുഖത്തിന്റെ ആ മണിക്കൂറുകളില്‍ ഇന്ത്യയോടൊപ്പം നിന്ന സൗഹൃദ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എസ്.സി.ഒയിലെ അംഗമെന്ന നിലയില്‍ ഇന്ത്യ വളരെ ക്രിയാത്മകമായ പങ്കാണ് നിര്‍വഹിക്കുന്നത്. എസ്.സി.ഒയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും നയവും മൂന്ന് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ് - സെക്യുരിറ്റി, സി - കണക്റ്റിവിറ്റി, ഒ - ഓപ്പര്‍ച്യുണിറ്റി എന്നിവയാണ് അവയെന്നും മോഡി വ്യക്തമാക്കി.

എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഗംഭീരമായ സ്വീകരണം നല്‍കിയതിന് പ്രസിഡന്റ് ഷി ജിന്‍ പിങിന് നന്ദി പറയുന്നു. ഇന്ന് ഉസ്ബെക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ്. ഉസ്ബെക് ജനതയെ അഭിനന്ദിക്കുന്നുവെന്നും മോഡി പറഞ്ഞു.

മുന്നോട്ട് നോക്കുമ്പോള്‍ വെല്ലുവിളികളും മാറ്റങ്ങളും നിറഞ്ഞ ഒരു ലോകത്ത് ഷാങ്ഹായ് സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. നമ്മുടെ സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തി ഉറച്ച ചുവടുവയ്പ്പുകളിലൂടെ മുന്നേറണം. വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പൊതുവായ അടിത്തറ തേടണം. പങ്കിട്ട അഭിലാഷങ്ങളാണ് ശക്തിയുടെയും നേട്ടത്തിന്റെയും ഉറവിടമെന്നും ജിന്‍പിങ് പറഞ്ഞു.

ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും നരേന്ദ്ര മോഡിയും തമ്മില്‍ അസാധാരണ ചര്‍ച്ച നടന്നു. ഫോട്ടോ സെഷന് മുന്‍പായാണ് മൂന്ന് നേതാക്കളും ചേര്‍ന്ന് ഹ്രസ്വ ചര്‍ച്ച നടത്തിയത്. അതിന് ശേഷം പുടിനൊപ്പമാണ് ഉച്ചകോടി വേദിയില്‍ മോഡി എത്തിയത്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിന്‍ പിങുമായും പുടിനുമായും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

അതോടൊപ്പം പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 10 രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ചൈനയിലെ ടിയാന്‍ജിനില്‍ തുടക്കമായത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.