നേപ്പാളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു; കലാപം അന്വേഷിക്കാന്‍ പ്രത്യേക സമിതി

നേപ്പാളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു; കലാപം അന്വേഷിക്കാന്‍ പ്രത്യേക സമിതി

കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിരോധനത്തെ തുടര്‍ന്ന് യുവജന പ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് നേപ്പാള്‍ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനെടുത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും അദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങളോട് പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു. നിരോധനം നീക്കിയതിനെത്തുടര്‍ന്ന് രാത്രിയോടെ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ് തുടങ്ങിയവയെല്ലാം വീണ്ടും ലഭ്യമായി തുടങ്ങി. സമൂഹമാധ്യമ നിരോധനത്തെത്തുടര്‍ന്ന് നേപ്പാളില്‍ അരങ്ങേറിയ യുവജന പ്രക്ഷോഭത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

യുവജന പ്രക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാള്‍ മന്ത്രിസഭ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു. എന്നാല്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി വ്യക്തമാക്കി.

തിങ്കളാഴ്ച രാജ്യത്തുണ്ടായ കലാപത്തിന് പിന്നില്‍ നുഴഞ്ഞുകയറ്റ ഗ്രൂപ്പുകളാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച മുതലാണ് നേപ്പാളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നേപ്പാള്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടി മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു നിരോധനം. വ്യാജ വാര്‍ത്തകള്‍ തടയുക ലക്ഷ്യമിട്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ രാജ്യത്ത് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.