ബഗ്രാം വ്യോമതാവളം നല്‍കില്ല; തിരിച്ചു പിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധമെന്ന് താലിബാന്‍: പാകിസ്ഥാന് താക്കീത്

ബഗ്രാം വ്യോമതാവളം നല്‍കില്ല; തിരിച്ചു പിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധമെന്ന് താലിബാന്‍: പാകിസ്ഥാന് താക്കീത്

കാബൂള്‍: ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ അതൊരു യുദ്ധത്തിനുള്ള വഴി തുറക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ഭീഷണി.

ഇതുമായി ബന്ധപ്പെട്ട് താലിബാന്‍ നേതാക്കള്‍ കാണ്ഡഹാറില്‍ ഉന്നതതല നേതൃ യോഗം ചേര്‍ന്നു. അമേരിക്കയുടെ നീക്കങ്ങളുമായി പാകിസ്ഥാന്‍ സഹകരിച്ചാല്‍ അത് താലിബാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സേന തിരിച്ചു പിടിക്കാനുള്ള സാധ്യതയെക്കുറിച്ച് അടുത്തിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താലിബാന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. താലിബാന്‍ വഴങ്ങിയില്ലെങ്കില്‍ 'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ മേധാവികള്‍, സൈനിക കമാന്‍ഡര്‍മാര്‍, ഉലമ കൗണ്‍സില്‍ എന്നിവരെ ഉള്‍പ്പെടുത്തി താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് രഹസ്യ യോഗം വിളിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ പരാമര്‍ശങ്ങളും യുഎസ് സൈനിക നടപടികള്‍ക്കുള്ള സാധ്യതകളുമായിരുന്നു ചര്‍ച്ചാ വിഷയം. ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സൈന്യത്തിന് കൈമാറാനുള്ള എല്ലാ സാധ്യതകളും താലിബാന്‍ നേതൃത്വം ഏകകണ്ഠമായി തള്ളി. ആക്രമിക്കപ്പെട്ടാല്‍ 'യുദ്ധത്തിന് പൂര്‍ണമായി തയ്യാറെടുക്കുമെന്നും' അവര്‍ പറഞ്ഞു.

പാകിസ്ഥാനുള്ള കര്‍ശനമായ മുന്നറിയിപ്പായിരുന്നു യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്. സാധന സാമഗ്രികള്‍ നല്‍കിയോ നയതന്ത്രപരമായോ സൈനികപരമായോ ഏതെങ്കിലും തരത്തില്‍ പാകിസ്ഥാന്‍ അമേരിക്കയെ സഹായിച്ചാല്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ ശത്രു രാജ്യമായി കണക്കാക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചതായി താലിബാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ആസന്നമായ ഭീഷണി നേരിടാന്‍ ആഗോള തലത്തില്‍ അടിയന്തരമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദിനെയും വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയെയും താലിബാന്‍ നേതൃത്വം ചുമതലപ്പെടുത്തി.

താലിബാന്റെ നിലപാട് അറിയിക്കുന്നതിനും അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനെതിരെയും മുന്നറിയിപ്പ് നല്‍കുന്നതിനുമായി റഷ്യ, ചൈന, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടും. ഇന്ത്യയുമായി ഇക്കാര്യം സംസാരിക്കാന്‍ തയ്യാറാണെന്നും താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ബഗ്രാം വിട്ടു നല്‍കാന്‍ താലിബാന്‍ വിസമ്മതിക്കുന്നതും പുതിയ യുദ്ധ  ഭീഷണിയും  പാകിസ്ഥാന് നല്‍കിയ പരസ്യമായ മുന്നറിയിപ്പും മേഖല വീണ്ടും സംഘര്‍ഷഭരിതമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.