ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയത് രണ്ട് കിലോ സ്വര്‍ണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; തന്നെ കുടുക്കിയവര്‍ നിയമത്തിനു മുന്നില്‍ വരുമെന്ന് പോറ്റി

ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയത് രണ്ട് കിലോ സ്വര്‍ണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; തന്നെ കുടുക്കിയവര്‍ നിയമത്തിനു മുന്നില്‍ വരുമെന്ന് പോറ്റി

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം കൈവശപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തി. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കൊള്ളയ്ക്ക് കൂട്ടു നിന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നടപടി ആചാര ലംഘനമാണ്. അനേക ലക്ഷം തീര്‍ത്ഥാടകരുടെ വിശ്വാസം ഹനിച്ചു. കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ട്. സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കുണ്ട്. അവരുടെ സഹായത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്‌ഐടി അറസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സര്‍മാരില്‍ നിന്നും വലിയ തോതില്‍ സ്വര്‍ണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവരുടെ ഒത്താശയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ സ്വര്‍ണം കൈക്കലാക്കിയത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ അറ്റകുറ്റപ്പണി ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിയമ വിരുദ്ധമായി ഇളക്കിയെടുത്ത് കര്‍ണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി.

ആ സ്വര്‍ണപ്പാളി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഈ സ്വര്‍ണത്തില്‍ ഒരു പങ്ക് ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കി. ഈ സ്വര്‍ണം കണ്ടെത്താന്‍ പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തന്നെ കുടുക്കിയതാണെന്ന് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നും പോറ്റി പറഞ്ഞു. 13 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടതിനു ശേഷം റാന്നി കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. കുടുക്കിയതാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് പോറ്റി പൊലീസ് വാഹനത്തില്‍ കയറിയത്.

അതിനിടെ കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുനേരെ ബിജെപി പ്രവര്‍ത്തകന്‍ ചെരിപ്പെറിഞ്ഞു. ബിജെപി പ്രാദേശിക നേതാവാണ് ചെരിപ്പെറിഞ്ഞത്. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലേക്കാണ് പ്രതിയെ കൊണ്ടു പോയത്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് കൊണ്ടു പോവുക. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒക്ടോബര്‍ 30 വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.