ന്യൂഡല്‍ഹി: കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇന്ന് തുടക്കമാകും. ബൂത്തുതല ഓഫീസര്‍മാര്‍(ബിഎല്‍ഒ) വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോറം പൂരിപ്പിക്കും. വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണം. 
ബിഹാറിന് പിന്നാലെ കേരളം ഉള്‍പ്പെടെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്ഐആര്‍ നടപ്പാക്കുന്നത്.
ഡിസംബര്‍ നാല് വരെയാണ് എന്യൂമറേഷന്‍ പ്രക്രിയ നടക്കുക. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒരു മാസം കരട് പട്ടികയ്ക്കുമേല്‍ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 51 കോടി വോട്ടര്‍മാരാണ് ഉള്ളത്. മൂന്ന് മാസം നീളുന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയ അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്ഐആര്‍. ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട അസമിനെ എസ്ഐആറില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അസമിനായി പ്രത്യേകം ഉത്തരവിറക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.