ബിഹാറില്‍ വിജയിച്ചത് എംവൈ ഫോര്‍മുല: മഹാവിജയം ആഘോഷിച്ച് എന്‍ഡിഎ; നിതീഷ് കുമാറിനെക്കുറിച്ച് ഒന്നും മിണ്ടാതെ മോഡി

ബിഹാറില്‍ വിജയിച്ചത് എംവൈ ഫോര്‍മുല: മഹാവിജയം ആഘോഷിച്ച് എന്‍ഡിഎ; നിതീഷ് കുമാറിനെക്കുറിച്ച് ഒന്നും മിണ്ടാതെ മോഡി

ആകെ സീറ്റ് 243, എന്‍ഡിഎ 203, ഇന്ത്യാ സഖ്യം 34, മറ്റ് കക്ഷികള്‍ ആറ്

ന്യൂഡല്‍ഹി: ബിഹാറിലെ ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ബിഹാറിലെ 243 സീറ്റില്‍ 203 സീറ്റിലും വിജയം ഉറപ്പിച്ചാണ് എന്‍ഡിഎയ്ക്ക് ഭരണതുടര്‍ച്ച ലഭിച്ചത്. ഇന്ത്യാ സഖ്യം 34 സീറ്റുകളില്‍ ഒതുങ്ങി. മറ്റ് കക്ഷികള്‍ ആറ് സീറ്റിലും വിജയിച്ചു.

എന്‍ഡിഎ നേടിയ 203 സീറ്റില്‍ ബിജെപി 89 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ജെഡിയു 85 സീറ്റുകള്‍ നേടി രണ്ടാമതെത്തി. എല്‍ജെപി 18 സീറ്റുകള്‍ നേടി. മറുവശത്ത് ഇന്‍ന്ത്യാ സഖ്യം 34 സീറ്റുകള്‍ മാത്രം നേടിയപ്പോള്‍ ആര്‍ജെഡി 24, കോണ്‍ഗ്രസ് ആറ് എന്നിങ്ങനെയാണ് പ്രധാന കക്ഷികളുടെ പ്രകടനം. എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളും, ബിഎസ്പി ഒരു സീറ്റും നേടി.

വികസനം പുതിയ തലത്തില്‍ എത്തിക്കുമെന്ന് ബിഹാറില്‍ വന്ന് വാഗ്ദാനം നല്‍കിയിരുന്നു. മഹിള, യൂത്ത് ഫോര്‍മുലയാണ് (എംവൈ ഫോര്‍മുല) ബിഹാറില്‍ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളിക്കളഞ്ഞുവെന്നും ജനാധിപത്യത്തിന്റെ വിജയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോഡി പ്രസംഗം ആരംഭിച്ചത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തു. സമാധാനപരമായിട്ടാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിങ് വേണ്ടി വന്നില്ല എന്നത് നേട്ടമാണ്. എസ്‌ഐആറിനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവരും ഇത്തവണ പരാജയപ്പെട്ടു. ജാമ്യത്തില്‍ ഇറങ്ങി നടക്കുന്നവര്‍ക്കൊപ്പവും ജനം നിന്നില്ല. ജനത്തിന് വേണ്ടത് വേഗത്തിലുള്ള വികസനം മാത്രമാണ്.

കോണ്‍ഗ്രസും മാവോയിസ്റ്റുകളും ബിഹാറില്‍ വികസനം മുടക്കി. റെഡ് കോറിഡോര്‍ ഇപ്പോള്‍ ചരിത്രമായി. ബിഹാര്‍ വികസനത്തില്‍ കുതിക്കുകയാണ്.
കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലിം ലീഗ് മാവോവാദി കോണ്‍ഗ്രസ് ആയി മാറിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മാത്രമല്ല ബിജെപി ഒരു തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റ് ആറ് തിരഞ്ഞെടുപ്പിലും കൂടി കോണ്‍ഗ്രസ് നേടിയില്ലെന്ന് മോഡി പരിഹസിച്ചു.

നാല് സംസ്ഥാനങ്ങളിലായി പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്. കോണ്‍ഗ്രസിന്റെ ആദര്‍ശം നെഗറ്റീവ് പൊളിറ്റിക്‌സാണ്. ഇവിഎമ്മിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്ന് പറഞ്ഞ് മോഡി രാഹുല്‍ ഗാന്ധിയെയും പരോക്ഷമായി വിമര്‍ശിച്ചു.

കേരളത്തില്‍ അടക്കം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഊര്‍ജം ബിഹാര്‍ നല്‍കുന്നു. കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് ബാധ്യതയാണ്. ബംഗാളിലെ ബിജെപിയുടെ വിജയത്തിന്റെ വഴി ബിഹാര്‍ നിര്‍മിച്ചുവെന്നും മോഡി പറഞ്ഞു.

അതേസമയം പ്രസംഗത്തില്‍ എവിടെയും നിതീഷ് കുമാറിനെക്കുറിച്ചോ ബിഹാറിലെ മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ചോ മോഡി വ്യക്തമാക്കിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.