വോട്ട് ചോരി ആരോപണം: രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി

വോട്ട് ചോരി ആരോപണം: രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായ വ്യക്തി. വോട്ട് വെട്ടിമാറ്റുന്നതിന് വേണ്ടിയുള്ള ഒടിപി ബൈപ്പാസ് ചെയ്ത് നല്‍കിയത് ബാപി ആദ്യയാണ് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തല്‍.

ആരോപണവുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി ആദ്യ. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. ഒടിപികള്‍ കൂട്ടത്തോടെ ബിജെപി നേതാവിന്റെ ഡേറ്റാ സെന്ററിലേക്ക് എത്തിച്ച് നല്‍കി എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

കല്‍ബുര്‍ഗിയിലെ ഒരു ഡേറ്റാ സെന്റര്‍ വഴിയാണ് വോട്ട് വെട്ടല്‍ പരിപാടികള്‍ നടന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി തന്റെ ആരോപണത്തില്‍ പ്രധാനമായും പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിന്റെ സമയത്ത് അലന്ദിലെ എംഎല്‍എ ആയിരുന്ന ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേര്‍ന്നാണ് ഡേറ്റാ സെന്ററിന് കരാര്‍ നല്‍കിയിരുന്നത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

ഒരു വോട്ടിന് 80 രൂപ എന്ന കണക്കില്‍ 6000 ത്തിലധികം വോട്ടുകള്‍ വെട്ടിപ്പോയിട്ടുണ്ട് എന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.